KeralaTop News

പി കെ ശശിയ്‌ക്കെതിരായ സിപിഐഎം അച്ചടക്ക നടപടിയ്ക്ക് അംഗീകാരം; പദവികള്‍ നഷ്ടമാകും; ബ്രാഞ്ച് അംഗം മാത്രമായി തുടരും

Spread the love

സിപിഐഎം നേതാവും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ.ശശിക്കെതിരായ സിപിഐമ്മിന്റെ അച്ചടക്ക നടപടിക്ക് അംഗീകാരം. നേരത്തെ ജില്ലാ കമ്മിറ്റി എടുത്ത തീരുമാന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയും വീണ്ടും ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളും ശശിക്ക് നഷ്ടപ്പെടും. സഹകരണ കോളജ് നിയമനത്തിലെ ക്രമക്കേടും, പാര്‍ട്ടി ഓഫിസ് നിര്‍മിക്കാനുള്ള അനധികൃത ഫണ്ട് പിരിവും പാര്‍ട്ടിയുടെ അന്വേഷണ കമ്മിഷന്റെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയില്‍ നിന്നും ബ്രാഞ്ചിലേക്കാണ് പി.കെ.ശശിയുടെ മാറ്റം.

കെടിഡിസി അധ്യക്ഷ പദവിയും പി കെ ശശിയ്ക്ക് ഉടന്‍ തന്നെ നഷ്ടമാകും. ശശി ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് എല്ലാ പദവികളും നഷ്ടമായിരിക്കുന്നത്. ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.

മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ വകുപ്പിലെ വിവിധ സൊസെറ്റികളില്‍ പാര്‍ട്ടി അറിയാതെ 35 നിയമനങ്ങള്‍ നടത്തിയെന്നും യൂണിവേഴ്‌സല്‍ കോളേജില്‍ ചെയര്‍മാനാകാന്‍ മണ്ണാര്‍ക്കാട് താലൂക്കിലുള്ള സഹോദരിയുടെ അഡ്രസില്‍ അഡ്രസ് പ്രുഫ് ഉണ്ടാക്കിയെന്നും ഉള്‍പ്പെടെ കാര്യങ്ങള്‍ പി കെ ശശിയ്‌ക്കെതിരെ അന്വേഷണത്തിലൂടെ പുറത്തുവന്നിരുന്നു. എന്നാല്‍ കെടിഡിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്നായിരുന്നു പി കെ ശശിയുടെ നിലപാട്.