NationalTop News

ആദ്യം ട്രെയിൻ അപകടങ്ങൾ കുറയ്ക്കു… എന്നിട്ടാവാം പേര് മാറ്റം; യോഗിക്ക് വിമർശനവുമായി അഖിലേഷ് യാദവ്

Spread the love

ഉത്തർപ്രദേശിലെ റെയിൽവേ സ്റ്റേഷനുകൾക്ക് സന്യാസിമാരുടെ പേരുകളിട്ട് പുനർനാമകരണം ചെയ്ത സംഭവത്തിൽബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനം. റെയില്‍വേ സ്‌റ്റേഷനുകളുടെ പേര് സന്യാസികളുടേതാക്കി മാറ്റാനുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. റെയിൽവേ സ്റ്റേഷൻ്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിലും ട്രെയിൻ അപകടങ്ങൾ തടയുന്നതിലും ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എന്നിട്ടാവാം പേരുമാറ്റം എന്നായിരുന്നു അഖിലേഷ് യാദവിന്റെ വിമർശനം. സാമൂഹ്യ മാധ്യമത്തിലൂടെയാണ് അദ്ദേഹം വിമർശനം ഉയർത്തിയത്. വടക്കൻ റെയിൽവേയിലെ ലഖ്‌നൗ ഡിവിഷനിലെ എട്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുകളിലാണ് മാറ്റം വരുത്തുന്നത്.

കാസിംപൂർ ഹാൾട്ട് റെയിൽവേ സ്റ്റേഷൻ ഇപ്പോൾ ജെയ്‌സ് സിറ്റി റെയിൽവേ സ്റ്റേഷനാണ്, ജെയ്‌സ് റെയിൽവേ സ്റ്റേഷൻ ഗുരു ഗോരഖ്‌നാഥ് ധാം ആയി, മിസ്രൗലി – മാ കാലികാൻ ധാം, ബാനി ഇപ്പോൾ സ്വാമി പരംഹൻസ് ആണ്. കൂടാതെ, നിഹാൽഗഡ് റെയിൽവേ സ്റ്റേഷൻ്റെ പേര് മഹാരാജ ബിജിലി പാസി റെയിൽവേ സ്റ്റേഷൻ, അക്ബർഗഞ്ച് – മാ അഹോർവ ഭവാനി ധാം, വാരിസ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ ഇപ്പോൾ അമർ ഷാഹിദ് ഭലേ സുൽത്താൻ, ഫുർസത്ഗഞ്ച് – തപേശ്വരനാഥ് ധാം ആയി പുനർനാമകരണം ചെയ്തിട്ടുണ്ട്.

അമേഠിയുടെ സാംസ്കാരിക തനിമയും പൈതൃകവും കാത്തുസൂക്ഷിക്കണമെന്ന മുൻ ബിജെപി എംപി സ്മൃതി ഇറാനിയുടെ ശുപാർശയെ തുടർന്നാണ് സ്റ്റേഷനുകളുടെ പേര് മാറ്റിയത്. അതേസമയം, പ്രമുഖ ഗുരു ഗോരഖ്‌നാഥ് ധാം ആശ്രമം ജെയ്‌സ് സ്‌റ്റേഷനു സമീപമായതിനാലാണ് സ്‌റ്റേഷൻ്റെ പേര് ആശ്രമത്തിൻ്റെ പേരിൽ മാറ്റാൻ നിർദേശിച്ചതെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. അതുപോലെ, മിശ്രൗലി, ബാനി, അക്ബർഗഞ്ച്, ഫുർസത്ഗഞ്ച് സ്റ്റേഷനുകൾക്ക് സമീപം ശിവൻ്റെയും കാളിയുടെയും നിരവധി ക്ഷേത്രങ്ങൾ ഉണ്ടെന്നും അതനുസരിച്ച് അവ പുനർനാമകരണം ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഭൂരിഭാഗം കർഷകരും പാസികളുടെ ഗണ്യമായ ജനസംഖ്യയുള്ള പ്രദേശത്താണ് നിഹാൽഗഡ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അതിനാൽ സമുദായത്തിൽ നിന്നുള്ള രാജാവായ മഹാരാജ ബിജിലി പാസിയുടെ പേരിൽ സ്റ്റേഷന്റെ പേര് മാറ്റി എന്നും അദ്ദേഹം പറഞ്ഞു. 1857-ലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ കലാപത്തിൽ ഭലേ സുൽത്താൻ്റെ ധീരതയുടെ സ്മരണാർത്ഥമാണ് വാരിസ്ഗഞ്ച് സ്റ്റേഷൻ്റെ പേര്.