KeralaTop News

സാമ്പത്തിക പ്രതിസന്ധി: ഓണക്കാല ചെലവുകൾക്കായി 3000 കോടി കടമെടുക്കാൻ സർക്കാർ

Spread the love

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഓണക്കാല ചെലവുകൾക്കായി കടമെടുക്കാൻ സർക്കാർ. 3000 കോടി കടമെടുക്കാൻ ആണ് ആലോചന. കൂടുതൽ വായ്പയെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ഡിസംബർ വരെ കടമെടുക്കാൻ ശേഷിക്കുന്നത് 3700 കോടിയാണ്.

കഴിഞ്ഞവർഷം നേരിട്ട അതേ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന കടന്നു പോകുന്നത്. അതിനാലാണ് കൂടുതൽ തുക കടമെടുക്കേണ്ട സാഹചര്യത്തിലേക്ക് സംസ്ഥാനം നീങ്ങിയിരിക്കുന്നത്. ഉത്സവബത്ത, അഡ്വാൻസ് എന്നിവ നൽകാൻ 700 കോടിയോളം രൂപ വേണ്ടി വരും. ഓണക്കാലത്ത് ക്ഷേമപെൻഷൻ കുടിശ്ശിക കൊടുത്ത് തീർക്കണമെങ്കിൽ ഒരു ഗഡു അനുവദിക്കാൻ തന്നെ 1800 കോടി രൂപ വേണ്ടി വരും. സപ്ലൈകോയ്ക്ക് 225 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും കൂടുതൽ തുക സപ്ലൈകോ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 3000 കോടി കൂടെ കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

കടമെടുപ്പ് പരിധി ഉയർത്തണമെന്ന് കേന്ദ്രത്തോട് കേരളം ഉയർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അനുകൂലമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല. കേന്ദ്രത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കുറയുന്നതും കൂടുന്നതും. കേന്ദ്രം കടമെടുക്കാൻ അനുവദിക്കുകയാണെങ്കിൽ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കി മുന്നോട്ട് പോകാൻ കഴിയുമെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്.