KeralaTop News

‘മാധ്യമങ്ങൾ ഉപദ്രവിക്കരുത്, കഴിഞ്ഞ 23 വർഷമായി മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നു’: മന്ത്രി കെബി ഗണേഷ് കുമാർ

Spread the love

തിരുവനന്തപുരം: നിലവിൽ ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. വിഷയത്തിൽ പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. അത് അവർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ ഗതാഗത വകുപ്പ് മന്ത്രിയാണെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. മാധ്യമങ്ങൾ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വെട്ടയാടരുത്. കഴിഞ്ഞ 23 വർഷമായി മാധ്യമങ്ങൾ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. തന്നിൽ ഔഷധഗുണങ്ങൾ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ സർക്കാർ നിയോ​ഗിച്ചു. ക്രൈം എഡിജിപി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ നാല് വനിതാ അം​ഗങ്ങൾ ഉൾപ്പെടെ 7 അംഗങ്ങളുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു.

എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. എസ്. അജീത ബീഗം, മെറിന്‍ ജോസഫ്, ജി. പൂങ്കുഴലി -, ഐശ്വര്യ ഡോങ്ക്‌റെ, അജിത്ത് വി, എസ്. മധുസൂദനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടാകുക. ആക്ഷേപം ഉന്നയിച്ചവരിൽ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ പുതിയ വിവാദങ്ങൾക്ക് പിന്നാലെയാണ് നടപടി.