KeralaTop News

മിനിമം വേതനം ഉറപ്പാക്കും; പുതിയ പെൻഷൻ പദ്ധതി അംഗീകരിച്ച് കേന്ദ്രം

Spread the love

ഏകീകൃത പെൻഷൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷൻ, കുടുംബ പെൻഷൻ, മിനിമം പെൻഷൻ എന്നിവ ലഭിക്കുന്ന ഏകീകൃത പെൻഷൻ സ്കീം (യുപിഎസ്) എന്നിവയാണ് ശനിയാഴ്ച കേന്ദ്രം പ്രഖ്യാപിച്ചത്. 2025 ഏപ്രിൽ 1 മുതൽ പുതിയ പെൻഷൻ പദ്ധതി നിലവിൽ വരും.

കുറഞ്ഞത് 25 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ജീവനക്കാരന് കഴിഞ്ഞ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം പെൻഷൻ ഉറപ്പ് നൽകുന്നു. എന്നാൽ ഇത് സർവീസ് കുറവുള്ളവർക്ക് പെൻഷൻ ആനുപാതികമായിരിക്കും. ജീവനക്കാരുടെ മരണത്തിന് തൊട്ടുമുമ്പുള്ള പെൻഷൻ്റെ 60 ശതമാനം കുടുംബ പെൻഷനും പദ്ധതി ഉറപ്പാക്കുന്നു.

കുറഞ്ഞത് 10 വർഷത്തെ സേവനത്തിന് ശേഷം സൂപ്പർആനുവേഷനിൽ പ്രതിമാസം 10,000 രൂപ ഉറപ്പുനൽകുന്ന മിനിമം പെൻഷൻ പദ്ധതി ഉറപ്പുനൽകുന്നു.

23 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് യുപിഎസ് പ്രയോജനപ്പെടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഗ്രാറ്റുവിറ്റിക്കു പുറമേ ഒരു തുക കൂടി ജീവനക്കാർക്കു ലഭിക്കും. സർവീസ് കാലയളവിലെ 6 മാസത്തിൽ 1 എന്ന കണക്കിൽ, അടിസ്ഥാന ശമ്പളവും ഡിഎയും ചേർത്തുള്ളതിന്റെ പത്തിലൊന്ന് എന്ന തോതിൽ ഈ തുക തിട്ടപ്പെടുത്തും. ഇത് പെൻഷനെ ബാധിക്കില്ല.

2004 നു ശേഷം വിരമിച്ചവർക്കും 2025 മാർച്ച് 31ന് അകം വിരമിക്കുന്നവർക്കും യുപിഎസിൽ ചേരാം. ഇവർക്ക് കുടിശിക നൽകും.

പെൻഷൻകാരുടെ ക്ഷാമബത്ത (ഡിയർനസ് റിലീഫ്), ജീവനക്കാരുടേതിനു തുല്യമായ രീതിയിൽ തിട്ടപ്പെടുത്തും. വിലക്കയറ്റവുമായി ബന്ധിപ്പിച്ച് പരിഷ്കാരം.

പങ്കാളിത്ത പദ്ധതിയായ എൻപിഎസിലെ ജീവനക്കാരുടെ വിഹിതം 10% എന്നത് യുപിഎസിലും തുടരും. കേന്ദ്ര സർക്കാരിന്റെ വിഹിതം 18.5% ആയി ഉയർത്തി.

എൻപിഎസിൽ നിന്നു യുപിഎസിലേക്ക് ഓപ്ഷൻ മാറ്റം ഒരു തവണ മാത്രം. തിരിച്ചു മാറാൻ കഴിയില്ല.

സ്വയം വിരമിക്കുന്നവർക്കും അർഹത.

പഴയ പെൻഷൻ പദ്ധതി പ്രകാരമുള്ള മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് തുടരും.