KeralaTop News

ഒന്നിൽ കൂടുതൽ തവണ മുറിയിലേക്ക് വിളിപ്പിച്ചു; മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്ടരുടെ ട്വീറ്റ് വീണ്ടും ചർച്ചയാകുന്നു

Spread the love

നടനും എംഎൽഎയുമായ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് . തന്റെ ഇരുപതാം വയസിൽ നേരിട്ട അനുഭവമാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്. 2018 ൽ ഉന്നയിച്ച ആരോപണം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ചർച്ചയാകുകയാണ്. കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിനിടെ മുകേഷ് മുറിയിലേക്ക് നിരവധി തവണ തന്നെ വിളിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പരിപാടിയുടെ അടുത്ത ഷെഡ്യൂളിൽ തൻ്റെ മുറി മുകേഷിൻ്റെ മുറിക്ക് സമീപത്താക്കിയെന്നും പരിപാടിയുടെ അന്നത്തെ ചുമതലക്കാരൻ ഡെറിക് ഒബ്രിയാൻ എംപി ഇടപ്പെട്ടാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും ടെസ് ജോസഫ് ട്വീറ്റിലൂടെ വെളിപ്പെടുത്തി.

അതേസമയം, ഇന്ന് രാവിലെ AMMA ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ സംവിധായൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചിരുന്നു. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് ബംഗാളി നടി വെളിപ്പെടുത്തിയിരുന്നത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും ശ്രീലേഖ മിത്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചത്. രാജിക്കത്ത് എഎംഎംഎ പ്രസിഡൻ്റ് മോഹൻലാലിന് കൈമാറി കൈമാറി. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ “അമ്മ” യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’, എന്നാണ് രാജിക്കത്തിലെ പരാമർശം. യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്.