Top NewsWorld

2-ാം സമാധാന ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന് വ്ളോദിമിർ സെലൻസ്കി; ഇന്ത്യ ഉടൻ സന്ദർശിക്കുമെന്നും പ്രഖ്യാപനം

Spread the love

കീവ്: റഷ്യ യുക്രൈയിൻ സംഘർഷം അവസാനിപ്പിക്കാൻ രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ളോദിമിർ സെലൻസ്കി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടെന്നും സെലൻസ്കി അറിയിച്ചു. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും സമാധാന നീക്കങ്ങളിൽ പ്രധാന പങ്ക് വഹിക്കണമെന്നും സെലൻസ്കി പറ‍ഞ്ഞു. മോദിയുമായുള്ള ചർച്ചയെക്കുറിച്ച് വിശദീകരിക്കാൻ കീവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സെലൻസ്കി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ ഉടൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും സെലൻസ്കി വ്യക്തമാക്കി. ഇന്ത്യ യുക്രെയിൻ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയർത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു.

അതേസമയം, യുക്രൈയിൻ-പോളണ്ട് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തും. രണ്ട് ദിവസം പോളണ്ടിലും ഒരു ദിവസം യുക്രൈയിനിലും ചിലവഴിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയെത്തുന്നത്. റഷ്യ യുക്രൈയിൻ സംഘർഷം പരിഹരിക്കാനുള്ള നീക്കങ്ങളിൽ നരേന്ദ്ര മോദിയുടെ സഹകരണം യുക്രൈയിൻ പ്രസിഡൻ്റ് വ്ളോദിമിർ സെലൻസ്കി സന്ദർശന വേളയിൽ ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും സമാധാനത്തിനുള്ള ക്രിയാത്മക വഴികൾ തേടണമെന്ന് നരേന്ദ്ര മോദി നിർദ്ദേശിച്ചു. സാംസ്കാരിക രംഗത്തും, ഊർജ്ജ മേഖലയിലും ഉള്ള സഹകരണത്തിന് നാല് കരാറുകളിൽ ഇന്ത്യയും യുക്രൈയിനും ഒപ്പു വച്ചു.യുക്രെയിന് മെഡിക്കൽ ക്യൂബ് അടക്കമുള്ള സഹായങ്ങളും സന്ദർശനവേളയിൽ ഇന്ത്യ കൈമാറിയിട്ടുണ്ട്. ഇന്ത്യ റഷ്യയുടെ കൂടെ നില്‍ക്കുന്നു എന്ന ചിന്താഗതി മാറ്റാൻ മോദിയുടെ സന്ദർശനത്തിനായി എന്ന വിലയിരുത്തലിലാണ് വിദേശകാര്യമന്ത്രാലയം.