KeralaTop News

‘കാഫിർ വിഷയം, തെറ്റ് പറ്റിയിട്ടില്ലെന്ന് നിയമപരമായി തെളിയിക്കും, UDF വീടുകൾ കയറി വർഗീയ പ്രചരണം നടത്തി’; കെ കെ ലതിക

Spread the love

കാഫിർ വിഷയത്തിൽ സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് കെ കെ ലതിക എംഎൽഎ. തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് നിയമപരമായി തെളിയിക്കും. ലോകസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് വർഗീയ പ്രചരണം നടത്തി. വീടുകൾ കയറി വർഗീയ വിഭജനം നടത്തി. ഇടത് പക്ഷത്തെ ഒരാൾക്കും സ്ക്രീൻ ഷോട്ട് വിഷയത്തിൽ പങ്കുണ്ടാകില്ല.

വർഗീയമായ പ്രചരണം നടത്തരുതെന്ന് കൃത്യമായ നിർദേശം ഉണ്ടായിരുന്നു. സ്ക്രീൻഷോട്ട് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ റിബേഷ് പറയാത്തതിന് കാരണങ്ങൾ ഉണ്ടാകും. റിബീഷിന് മാത്രമല്ല ഇടതുപക്ഷത്തെ ഒരാൾക്കും ഇതിൽ പങ്കുണ്ടാകില്ല. മുഖ്യമന്ത്രി നിയമസഭയ്ക്കകത്ത് പറഞ്ഞതിനപ്പുറവും പാർട്ടി സെക്രട്ടറി പറഞ്ഞതിനപ്പുറവും ഒന്നും പറയാനില്ല. അന്വേഷണം വരട്ടെയെന്നും ലതിക പറഞ്ഞു. കെ.കെ ലതികയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

കാഫിർ വിവാദവുമായി ബന്ധപ്പെട്ട പോസ്റ്റർ കെ.കെ ലതികയടക്കമുള്ള ഇടതു പ്രൊഫൈലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കാസിം എന്ന യൂത്ത് ലീഗ് പ്രവർത്തകൻ്റെ പേരിലാണ് സ്ക്രീൻഷോട്ട് പ്രചരിച്ചിരുന്നത്. കാസിം തന്നെയാണ് സംഭവത്തിൽ കേസ് നൽകിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സർക്കാർ നിയമപരമായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കെ കെ ലതിക പറഞ്ഞു. സ്ത്രീപക്ഷ സർക്കാർ ആയതുകൊണ്ടാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്നും അവർ പറഞ്ഞു.