KeralaTop News

13 കാരിക്കായി ലോഡ്‌ജിലും ബീച്ചിലും തിരച്ചിൽ; അന്വേഷണത്തിന് തമിഴ്‌നാട് പൊലീസും

Spread the love

കഴക്കൂട്ടത്ത് നിന്നും കാണാതായ 13 കാരിക്കായി കന്യാകുമാരി ബീച്ചില്‍ തമിഴ്‌നാട് പൊലീസിന്റെ പരീശോധന. പരിസരത്തെ കടകളിലും ഫോട്ടോഗ്രാഫര്‍മാരെയും കുട്ടിയുടെ ചിത്രം കാണിച്ചു. കന്യാകുമാരിയിൽ പൊലീസ് പരിശോധന വ്യാപകമാക്കി.ബസ് സ്റ്റാന്റില്‍ ഉള്‍പ്പടെ പൊലീസിന്റെ പരിശോധന തുടരുന്നു. കുട്ടിയുടെ ഫോട്ടോ ആളുകളെ കാണിച്ചാണ് പരിശോധന.

കുട്ടി കന്യാകുമാരിയില്‍ എത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായി കഴക്കൂട്ടം എസ്പി നിയാസ് പറഞ്ഞു. കേരള പൊലീസ് സംഘത്തിന്റെ തിരച്ചില്‍ തുടരുകയാണ്. അന്വേഷണത്തിന് തമിഴ്‌നാട് പൊലീസിന്റെയും സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തില്‍ ശുഭപ്രതീക്ഷയെന്ന് ഡിസിപി ഭരത് റെഡ്ഡി പറഞ്ഞു. കന്യാകുമാരിയില്‍ കണ്ടെന്ന് മൊഴി ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും ഡിസിപി പറഞ്ഞു. പുലർച്ചെ 5.30 ന് സമീപത്തെ ഓട്ടോഡ്രൈവർമാർ കുട്ടിയെ കണ്ടതായി പൊലീസിന് വിവരം നൽകി.

കന്യാകുമാരി ബീച്ചിന് സമീപത്തുള്ള ഓട്ടോ ഡ്രൈവർമാരാണ് കുട്ടിയെ കണ്ടത്. പൊലീസിന്റെ ആദ്യസംഘം കന്യാകുമാരിയിലെത്തി. കുട്ടിയെ കാണാതായിട്ട് ഇപ്പോൾ 21 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് ബെംഗളൂരു-കന്യാകുമാരി ട്രെയിനിലാണ് കുട്ടി കന്യാകുമാരിയിലേക്ക് പോയത്. കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്തുവെന്ന് യാത്രക്കാരി ബവിത അറിയിച്ചിരുന്നു.
തമ്പാനൂരിൽ നിന്നാണ് ട്രെയിനിൽ കയറിയത്. കുട്ടി ട്രെയിനിൽ ഇരുന്ന് കരയുന്നത് കണ്ടാണ് യാത്രക്കാരിയായ ബവിത ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കുന്നത് കണ്ടതോടെ കുട്ടി കരച്ചിൽ നിർത്തുകയും ചെയ്തു.