NationalTop News

മഹാരാഷ്ട്രയില്‍ നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്‌കൂളില്‍ ലൈംഗികാതിക്രമം; സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതില്‍ പ്രതിഷേധം

Spread the love

മഹാരാഷ്ട്രയിലെ ബദലാപൂരില്‍ രണ്ട് നഴ്‌സറി വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ വന്‍ പ്രതിഷേധം. പ്രതിഷേധക്കാര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തി. സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതിന് പൊലീസ് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 12,13 തിയ്യതികളിലാണ് ബലദാപൂരിലെ ആദര്‍ശ് വിദ്യാമന്തിറില്‍ കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലെ ശുചീകരണ തൊഴിലാളി ശുചിമുറിയില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കുട്ടികളുടെ പെരുമാറ്റത്തില്‍ രക്ഷിതാക്കള്‍ക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ ശേഷം കുട്ടികളെ ആശുപത്രിയില്‍ എത്തിച്ച് ലൈംഗികാതിക്രമം സ്ഥിരീകരിച്ചു. എന്നാല്‍ പരാതിയുമായി സ്റ്റേഷനിലെത്തിയിട്ടും കേസെടുക്കാന്‍ പൊലീസ് മടിച്ചെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു . 12 മണിക്കൂറിലേറെ കാത്ത് നിന്ന ശേഷമാണ് എഫ്‌ഐആര്‍ ഇട്ടതും പ്രതിയായ അക്ഷയ് ശിന്‍ഡെ എന്ന 23കാരനെ പൊലീസ് അറസ്റ്റ് ചെയ്തതും.

പ്രതി ഈ മാസം ആദ്യമാണ് സ്‌കൂളില്‍ ജോലിക്ക് ചേര്‍ന്നത്. സ്‌കൂളിലേക്ക് ഇന്ന് മാര്‍ച്ച് നടത്തിയ രക്ഷിതാക്കള്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നതോടെയാണ് വന്‍ പ്രതിഷേധമായത്. കേസ് ഒത്തുതീര്‍ക്കാന്‍ സ്‌കൂളും പൊലീസും എല്ലാം ശ്രമിച്ചെന്നാണ് ആരോപണം. പ്രതിഷേധക്കാര്‍ ബദലാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു. കേസെടുക്കാന്‍ വൈകിയതിന് ബദലാപൂര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയിട്ടുണ്ട്.