KeralaTop News

പലിശ സംഘത്തിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന KSRTC കണ്ടക്ടർ മരിച്ചു

Spread the love

പലിശ സംഘത്തിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു. പാലക്കാട് കുഴൽമന്ദം നടുത്തറ വീട്ടിൽ കെ.മനോജ് (39) ആണ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ മരിച്ചത്. ഈമാസം ഒൻപതിന് കുളവൻമുക്കിലെ സാമ്പത്തിക ഇടപാടുകാർ മനോജിന് നൽകിയ പണം തിരിച്ച് കിട്ടാൻ വൈകുന്നതിനെച്ചൊല്ലി തർ‌ക്കത്തിലേർപ്പെടുകയും മർദിക്കുകയും ആയിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി.

ആക്രമണമുണ്ടായ ദിവസം വൈകിട്ട് അവശനിലയിൽ സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലേക്ക് മനോജ് എത്തി. ആരോഗ്യ സ്ഥിതി മോശമായതിന് പിന്നാലെ മനോജിനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് മരണം സംഭവിക്കുകയും ചെയ്തു. മരണ കാരണമായേക്കുന്ന നിരവധി പരുക്കുകൾ മനോജിൻ്റെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പരിചരിച്ച ഡോക്ടർമാരും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

പണം വാങ്ങിയിട്ടുള്ള സംഘത്തിന്റെ വിവരങ്ങൾ ബന്ധുക്കൾ പൊലീസിന് കൈമാറി. ബന്ധുക്കളുടെ പരാതിയിൽ പുതുനഗരം, കുഴൽമന്ദം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആക്രമിച്ചവരെക്കുറിച്ചും കാരണം സംബന്ധിച്ചും അന്വേഷണം തുടങ്ങി.