NationalTop News

ഡോക്ടർമാരുടെ രാജ്യവ്യാപക പ്രതിഷേധം; ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

Spread the love

കൊൽക്കത്ത: കൊൽക്കത്ത ആർജികർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2 മണിക്കൂർ ഇടവിട്ട് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കൺട്രോൾ റൂമിലേക്ക് ഫാക്സ്, ഇമെയ്ൽ, ഫോൺ കോൾ മാർഗം അറിയിക്കാനും നിർദേശത്തിൽ പറയുന്നു. പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

ആർജി കർ മെഡിക്കൽ കോളേജ്‌ പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പരിസരത്ത് പ്രതിഷേധങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊൽക്കത്ത പോലീസിന്റെതാണ് ഉത്തരവ്. ആശുപത്രിയുടെ സമീപത്ത് ധർണകളോ, റാലികളോ പാടില്ലെന്ന് പൊലീസ് കർശനമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം, ആര്‍ജികര്‍ ആശുപത്രി അടിച്ചു തകര്‍ത്ത കേസിൽ അറസ്റ്റിൽ ആയവരിൽ തൃണമൂൽ പ്രവർത്തകരും ഉള്‍പ്പെട്ടതായി വിവരം. കൊൽക്കത്ത സ്വദേശികൾ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്.