KeralaTop News

കോട്ടയത്തെ പെൻഷൻ തട്ടിപ്പ്; നഗരസഭ സെക്രട്ടറിക്കും മുൻ സെക്രട്ടറിമാരടക്കമുള്ള ഉദ്യോഗസ്ഥർക്കുമെതിരെ വിമർശനം

Spread the love

കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിലെ തുടർ നടപടികൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ നഗരസഭ സെക്രട്ടറിക്കും മുൻ സെക്രട്ടറിമാരടക്കമുള്ള ഉദ്യോഗസ്ഥർക്കുമെതിരെ എതിരെ വിമർശനവുമായി ഭരണ, പ്രതിപക്ഷ അംഗങ്ങൾ. തട്ടിപ്പ് യുഡിഎഫ് ഭരണസമിതിയുടെ കൂടി വീഴ്ചയാണെന്ന് എൽഡിഎഫും ബിജെപിയും ആരോപിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നഗരസഭയിൽ എത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു

കോട്ടയം നഗരസഭയിലെ ഉദ്യോഗസ്ഥനായിരുന്ന അഖിൽ സി വർഗ്ഗീസ് നടത്തിയ തട്ടിപ്പ് കണ്ടെത്തി, തടയുന്നതിൽ വീഴ്ച വരുത്തിയെന്ന നിഗമനത്തിൽ തിങ്കളാഴ്ച മൂന്ന് ജീവനക്കാരെ നഗരസഭ സസ്പെൻഡ് ചെയ്തതിരുന്നു. ഈ നടപടിക്ക് അംഗീകാരം നൽകാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് പൂർണ്ണ ഉത്തരാവാദിത്വം നഗരസഭ ഭരണസമിതിക്കാണെന്ന് എൽഡിഎഫും ബിജെപിയും ആരോപിച്ചത്. തട്ടിപ്പിൽ നഗരസഭ ചെയര്‍പേഴ്സൺ ആദ്യം വിശദീകരണം നടത്തണമെന്നായിരുന്നു അംഗങ്ങളുടെ ആവശ്യം. ഇതിനെ തുടർന്ന് നേരത്തെ എഴുതി തയ്യാറാക്കിയ വിശദീകരണം നഗരസഭാധ്യക്ഷ വായിച്ചു

തുടർന്ന് സംസാരിച്ച യുഡിഎഫ് അംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥര്‍ നടത്തിയ തട്ടിപ്പ് നഗരസഭയുടെ തലയിൽ കെട്ടിവയ്ക്കേണ്ട എന്ന് വാദിച്ചു. പ്രതി അഖിൽ സി വര്‍ഗീസ് കോട്ടയം നഗരസഭയിലേക്ക് എത്തിയ 2020 മുതലുള്ള സെക്രട്ടറിമാര്‍ക്കെതിരെ വരെ ആരോപണം ഉയർന്നു. കൊല്ലം നഗരസഭയിൽ 40 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തി സസ്പെൻഷനിലായ അഖിലിന്റെ സര്‍വീസ് ബുക്ക് പരിശോധിക്കാതെയാണ് തുടർ നിയമനമെന്നായിരുന്നു നഗരസഭ വൈസ് ചെയര്‍പേഴ്സൺറെ ആരോപണം.

2012 ലെ നഗരസഭ പെൻഷൻ രജിസ്റ്റര്‍ പിന്നീട് പുതുക്കാത്തത് അതത് കാലത്ത് ഇരുന്ന സെക്രട്ടറിമാരുടെ വീഴ്ചയാണ്. ഇഡി അന്വേഷണം വേണം. തട്ടിപ്പിൽ മറ്റ് ജീവനക്കാര്‍ക്കും പങ്ക് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നഗരസഭയിൽ എത്തി കൂടുതൽ ഫയലുകൾ പരിശോധിച്ചു. ഒളിവിൽ കഴിയുന്ന അഖിൽ സി വര്‍ഗീസിനെ ഉടൻ പിടികൂടുമെന്നാണ് അന്വേഷണ സംഘം ആവർത്തിക്കുന്നത്.