NationalTop News

പല സംസ്ഥാനങ്ങളിലും പരീക്ഷിച്ചത് ഇവിടെയും പരീക്ഷിക്കുന്നു, ഗവർണറുടെ നടപടി ബിജെപി ഗൂഢാലോചനയുടെ ഭാഗം: സിദ്ധരാമയ്യ

Spread the love

ബെംഗ്ളൂരു : മൈസുരു അർബൻ ഡവലപ്മെന്‍റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിക്കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത് ഗൂഢാലോചനയുടെ ഭാഗമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണ്. ഈ നീക്കം പ്രതീക്ഷിച്ചിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പരീക്ഷിച്ചത് ബിജെപി ഇവിടെയും പരീക്ഷിക്കുന്നു. ഭരണഘടന വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം. അതിന് പാർട്ടി തനിക്കൊപ്പമുണ്ടെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.

പാർട്ടി സിദ്ധരാമയ്യക്കൊപ്പം നിൽക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അറിയിച്ചു. സിദ്ധരാമയ്യക്കെതിരായ നടപടി ഗവർണറെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. ഭരണഘടന വിരുദ്ധമായ ഈ നടപടിയിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കഴിയില്ല. സിദ്ധരാമയ്യ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പാർട്ടി അദ്ദേഹത്തിന് ഒപ്പം നിലകൊളളുമെന്നും ശിവകുമാർ വിശദീകരിച്ചു.

മൈസുരു അർബൻ ഡവലപ്മെന്‍റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിക്കേസിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. മൂന്ന് സാമൂഹ്യപ്രവർത്തകർ നൽകിയ പരാതിയിലാണ് ഗവർണർ തവർ ചന്ദ് ഗെഹ്‍ലോട്ടിന്റെ നടപടി. മൈസുരു അർബൻ ഡവലപ്മെന്‍റ് അതോറിറ്റി (മുഡ) വഴി സിദ്ധരാമയ്യയുടെ ഭാര്യയായ ബി എൻ പാർവതിക്ക് അനധികൃതമായി മൈസുരുവിലെ കണ്ണായ ഭാഗത്ത് 3.17 ഏക്കർ ഭൂമി നൽകിയെന്നതാണ് കേസ്. നേരത്തേ മുഡയ്ക്ക് വേണ്ടി സിദ്ധരാമയ്യയുടെ ഭാര്യ കുടുംബസ്വത്തായി കിട്ടിയ കുറച്ച് ഭൂമി കൈമാറിയിരുന്നു. ഇതിന് പകരമായി അനധികൃതമായി വൻതോതിൽ ഭൂമി കൈമാറ്റം നടത്തിയെന്നതാണ് കേസ്. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് ​ഗവർണർ മുഖ്യമന്ത്രിക്കെതിരെ വിചാരണക്ക് അനുമതി നൽകിയത്