KeralaTop News

സ്‌കൂളിലെ പിടിഎ യോഗത്തിനിടെ അധ്യാപികയ്ക്ക് യുവാവിന്റെ മർദനം

Spread the love

പിടിഎ യോഗത്തിനിടയ്ക്ക് കയറിവന്ന യുവാവിന്റെ മർദനമേറ്റ് സ്കൂൾ അധ്യാപികയ്ക്ക് പരുക്ക്. പത്തനംതിട്ട കോഴികുന്നം കെ എച്ച് എം എൽ പി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിനാണ് യുവാവിന്റെ മർദനമേറ്റത്. സംഭവത്തിൽ കോഴികുന്നം സ്വദേശി വിഷ്ണു എസ് നായരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. പിടിഎ യോഗം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴായിരുന്നു കോഴിക്കുന്ന് സ്വദേശി വിഷ്ണു എസ് നായർ അസഭ്യവർഷവുമായി സ്കൂളിന് അകത്തേക്ക് എത്തിയത്. ഇത് തടയാൻ ശ്രമിച്ച അധ്യാപികയെ ആക്രമിക്കുകയായിരുന്നു.

ആക്രമണം തടയാൻ ശ്രമിച്ച ഗീത രാജുവിന്റെ ഭർത്താവിനും മർദനമേറ്റതായി പരാതിയുണ്ട്. പിന്നെയും അസഭ്യവർഷവുമായി ഏറെനേരം സ്കൂളിനടുത്ത് തന്നെ തുടർന്ന യുവാവിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുൻപും ഇയാൾ സ്കൂളിൽ വന്ന് ബഹളം ഉണ്ടാക്കിയിട്ടുണ്ടെന്ന് അധ്യാപകരും ജീവനക്കാരും പറയുന്നു. എന്താണ് ആക്രമണ കാരണം എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല .വിഷ്ണു എസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉടൻതന്നെ കോടതിയിൽ ഹാജരാക്കും.