GulfTop News

2025ൽ ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമൊരുക്കാൻ പദ്ധതിയുമായി സൗദി അറേബ്യ

Spread the love

അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമരുളാനുള്ള പദ്ധതികളുമായി സൗദി അറേബ്യ. ‘ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം’ എന്ന നിലവിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ഇസ്ലാമികകാര്യ മന്ത്രാലയവും ഇരുഹറം കാര്യാലയ അതോറിറ്റിയും രൂപം നൽകിയത്.

തീർഥാടകർക്ക് നിലവിൽ നൽകിവരുന്ന സേവനത്തിന്റെ പരിവർത്തനം കൂടിയാണ് പുതിയ പദ്ധതി. 2030ഓടെ മൂന്ന് കോടി തീർഥാടകർ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചുവടുവെപ്പുകളിലൊന്ന് കൂടിയാണ്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം മൂന്ന് കോടി തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുംവിധം സംവിധാനങ്ങളും സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിക്കുകയെന്നത് പദ്ധതി ലക്ഷ്യമാണ്.

അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിലും ഡിജിറ്റലൈസ് ചെയ്യുന്നതിലും സേവനങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്രയും തീർഥാടകർക്ക് ആതിഥ്യമരുളുക.

മക്ക മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മുഴുവൻ യാത്രയിലും സുഗമമായ അനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ളതാണ് ഈ പ്രോഗ്രാം. ഇതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും.

ഉംറ നിർവഹിക്കാൻ വരുന്നതിനുള്ള നടപടികൾ എളുപ്പവും സൗകര്യപ്രദവുമാക്കിയും വർധിച്ചുവരുന്ന തീർഥാടകരെ ഉൾക്കൊള്ളുന്നതിന് ഫലപ്രദവും നൂതനവുമായ പരിഹാരമാർഗങ്ങൾ നടപ്പാക്കിയുമാണ് ഇത്രയും പേർക്ക് ആതിഥ്യമരുളുക.

അടുത്ത വർഷം മക്ക, മദീന എന്നിവിടങ്ങളിലെ 15 ഇസ്ലാമിക, സാംസ്കാരിക ചരിത്രസ്ഥലങ്ങളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും പൂർത്തിയാക്കുമെന്നും 2023ലെ ഗസ്റ്റ്‌സ് ഓഫ് ഗോഡ് സർവിസ് പ്രോഗ്രാമിന്റെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി.

2030ഓടെ പുനരുദ്ധരിക്കുന്ന ഇസ്ലാമിക, സാംസ്കാരിക ചരിത്രസ്ഥലങ്ങളുടെ എണ്ണം 40 ആയി ഉയർത്തും. സമ്പന്നമായ സാംസ്കാരികവും ആത്മീയവുമായ അനുഭവങ്ങളിലേക്കുള്ള ഒരു കവാടമായി രാജ്യത്തെ മാറ്റുന്നതിനാണിത്.