NationalTop News

‘ആശുപത്രി തകർത്തത് ബിജെപി’; ആരോപണവുമായി മമത ബാനർജി, ഡോക്ടർമാർ സമരം നിർത്തണമെന്നും ആവശ്യം

Spread the love

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ആശുപത്രി അടിച്ചു തകർത്ത സംഭവത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്നലെ അക്രമം നടത്തിയത് വിദ്യർത്ഥികളോ സംഘടനയുമായി ബന്ധപ്പെട്ടവരോ അല്ലെന്നും അക്രമികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നുമാണ് മമത ബാനർജിയുടെ ആരോപണം. ഡോക്ടർമാർ സമരം നിർത്തണമെന്നും മമത ആവശ്യപ്പെട്ടു. ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ സർക്കാരിനോട് ​ഗവർണർ വിശദീകരണം തേടിയിട്ടുണ്ട്.

കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറ്റുന്നതാണ് പുതിയ സംഭവവികാസങ്ങൾ. ഇന്നലെ അർദ്ധരാത്രിയാണ് ഡോക്ടർമാരുടെ സമരവേദിയിലേക്ക് ഒരുസംഘം അക്രമികൾ ഇരച്ചെത്തിയത്. ആശുപത്രിയും സമരവേദിയും അടിച്ചുതകർത്ത അക്രമികൾ ഡോക്ടർമാരുൾപ്പടെ സമരം ചെയ്യുന്നവരെ മർദിച്ചു. നിരവധി പോലീസുകാർക്കും പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാ​ഗമടക്കം പൂർണമായും അക്രമികൾ തകർത്തു തരിപ്പണമാക്കി. സിസിടിവി ക്യാമറകളും കംപ്യൂട്ടറുകളും തകർത്തു. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന വൻ പോലീസ് സംഘം എല്ലാറ്റിനും മൂകസാക്ഷികളായെന്നാണ് ദൃക്സാക്ഷികളുടെ പരാതി.

അക്രമികൾ മമത ബാനർജിയുടെ ​ഗുണ്ടകളാണെന്നും തെളിവ് നശിപ്പിക്കാനാണ് അക്രമം അഴിച്ചുവിട്ടതെന്നും ബിജെപി ആരോപിച്ചു. സാമ്രാജ്യം തകർന്നു തുടങ്ങിയ മമത ഭയത്തിലാണെന്നും നേതാക്കൾ വിമർശിച്ചു. അക്രമികൾ എല്ലാ സീമകളും ലംഘിച്ചെന്നും രാഷ്ട്രീയം നോക്കാതെ അക്രമികൾക്കെതിരെ 24 മണിക്കൂറിനകം നടപടിയുണ്ടാകുമെന്നും തൃണമൂൽ കോൺ​ഗ്രസ് നേതാവ് അഭിഷേക് ബാനർജി പറഞ്ഞു. ആശുപത്രിയിൽ സുരക്ഷ ശക്തമാക്കുമെന്നും അഭിഷേക് ബാനർജി ഉറപ്പ് നൽകി. കൊലപാതകം നടന്ന സെമിനാർ ഹാളിലേക്ക് അക്രമികൾ എത്തിയിട്ടില്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കൊൽക്കത്ത പോലീസ് പ്രതികരിച്ചു.

അതേസമയം കോടതി നിർദേശ പ്രകാരം കേസെടുത്ത സിബിഐ സ്ഥലത്തെത്തി പരിശോധന നടത്തി. അറസ്റ്റിലായ സിവിൽ വളണ്ടിയറെ കൂടാതെ ആശുപത്രിയിലെ ചില ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും പീഡനത്തിൽ പങ്കുണ്ടെന്നും ഉന്നത രാഷ്ട്രീയ ബന്ധമുള്ള ഇവരെ പോലീസ് സംരക്ഷിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്