NationalTop News

ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു, 4 സൈനികർക്ക് കീർത്തിചക്ര; മലയാളിക്ക് നാവികസേന മെഡല്‍

Spread the love

ദില്ലി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു. മൂന്ന് സൈനികർക്കും ഒരു ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനുമാണ് കീർത്തിചക്ര നൽകി രാജ്യം ആദരിക്കുന്നത്. ഇതിൽ മൂന്ന് പേർക്ക് മരണാനന്തര ബഹുമതിയായിട്ടാണ് കീർത്തി ചക്ര. അനന്തനാഗിൽ കഴിഞ്ഞ സെപ്തംബറിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ്ങ്, റൈഫിൾമാൻ രവി കുമാർ, ജമ്മു കശ്മീർ പൊലീസിലെ എച്ച് എം ബട്ട് എന്നിവർക്കാണ് മരണാനന്തര ബഹുമതിയായി കീർത്തിചക്ര നൽകുന്നത്. 18 സൈനികർക്കാണ് ശൗര്യചക്ര പ്രഖ്യാപിച്ചത്. ഇതിൽ നാല് പേർക്ക് മരണാനന്തര ബഹുമതിയായി ശൗര്യചക്ര നൽകും.

കരസേനയിൽ നിന്ന് 63 പേർക്ക് ധീരതയ്ക്കുള്ള സേന മെഡലുകളും നല്‍കി രാജ്യം ആദരിക്കും. പതിനൊന്ന് പേർക്കാണ് നാവികസേനയുടെ ധീരതയ്ക്കുള്ള മെഡൽ ലഭിച്ചത്. മലയാളിയായ ക്യാപ്റ്റൻ ബ്രിജേഷ് നമ്പ്യാർ ധീരതയ്ക്കുള്ള നാവികസേന മെഡലിന് അര്‍ഹനായി. യുദ്ധകപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിന്റെ കമാൻഡിംഗ് ഓഫീസറാണ്. വ്യോമസേന അംഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡലുകളും പ്രഖ്യാപിച്ചു. രണ്ട് പേർക്ക് ശൗര്യചക്രയും ആറ് പേർക്ക് ധീരതയ്ക്കുള്ള വായുസേന മെഡലുകൾ നൽകി രാജ്യം ആദരിക്കും. വിങ്ങ് കമാൻഡർ വെർനൻ ഡികെ, സ്ക്വാഡ്രൺ ലീഡർ ദീപക് കുമാർ എന്നിവർക്കാണ് ശൌര്യചക്ര നൽകി ആദരിക്കുക. വിങ് കമാൻഡർ ജസ്പ്രീത് സിംഗ് സന്ധു,വിംഗ് കമാൻഡർ ആനന്ദ് വിനായക്,വിംഗ് കമാൻഡർ ആനന്ദ് വിനായക്,സർജൻ്റ് അശ്വനി കുമാർ,ജൂനിയർ വാറൻ്റ് ഓഫീസർ വികാസ് രാഘവ്, വിങ് കമാൻഡർ അക്ഷയ് അരുൺ മഹാലെ എന്നിവർക്ക് ധീരതയ്ക്കുള്ള വായുസേന മെഡലുകൾ നൽകുക.