KeralaTop News

‘കാഫിര്‍ പോസ്റ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ, എന്നിട്ടു നോക്കാം’; മുഖ്യമന്ത്രി

Spread the love

വടകരയിലെ ‘കാഫിര്‍’ പോസ്റ്റിനു പിന്നില്‍ ഇടത് ഗ്രൂപ്പുകളാണോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു ഗ്രൂപ്പുകള്‍ പോസ്റ്റ് പ്രചരിപ്പിച്ചു എന്ന് പൊലീസ് റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ കണ്ടു. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അത് പരിശോധിച്ചശേഷം എന്താണെന്ന് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഐഎം മുന്‍ എംഎല്‍എ കെ കെ ലതികയെ തള്ളി കെ കെ ശൈലജ എംഎല്‍എ രംഗത്തെത്തി. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കെ കെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് ശൈലജ പറഞ്ഞു. സ്‌ക്രീന്‍ഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെ കെ ലതികയുടെ മറുപടിയെന്നും കെ കെ ശൈലജ പറഞ്ഞു.

കാഫിർ പോസ്റ്റ് ഉണ്ടാക്കിയവർ ആരാണെങ്കിലും പിടിക്കപ്പെടണം. യഥാർത്ഥ ഇടത് നയമുള്ളവർ ഇത് ചെയ്യില്ല.പൊലീസ് റിപ്പോർട്ടിലെ സൈബർ ഗ്രൂപ്പുകളെ കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞതാണ്.

പാർട്ടി ചിഹ്നങ്ങൾ ഉപയോഗിച്ച് ചിലർ ഇടതുപക്ഷത്തിനെതിരെ പ്രവർത്തിക്കുന്നു. കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്. തനിക്കെതിരെ നിരവധി വ്യാജ പ്രചരണങ്ങൾ ഉണ്ടായി.
ഇക്കാര്യത്തിലും കേസുകൾ ഉണ്ട്. കാന്തപുരത്തിന്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ പ്രചരണം നടത്തിയെന്നും ലൗ ജിഹാദ് പരാമർശമെന്ന പേരിലും വ്യാജപ്രചരണം നടത്തിയെന്നും കെ കെ ശൈലജ പറഞ്ഞു.

ഇതിനിടെ കാഫിർ പ്രയോഗത്തിലെ സത്യാവസ്ഥ ഇപ്പോൾ വ്യക്തമായമെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു . ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇത് ചെയ്തിട്ടില്ല,ചെയ്യിപ്പിച്ചിട്ടുമില്ല അന്നേ പറഞ്ഞതാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാൻ ഏതറ്റം വരെയും പോകുക എന്ന രീതിയാണ് സിപിഐഎം നടത്തി പോരുന്നതെന്ന് ഷാഫി വിമർശിച്ചു.

പ്രമുഖ നേതാക്കൾ വരെ ഇതേടുത്ത് തനിക്കെതിരെ ഉപയോഗിച്ചെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വാശിയെറിയ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഘട്ടം ആയപ്പോഴാണ് ഇത് പുറത്തെടുത്തത്യ തനിക്ക് ഇതിൽ അത്യാഹ്ലാദം ഒന്നുമില്ല. എനിക്ക് ഇത് നേരത്തെ തന്നെ മനസിലായതാണെന്ന് ഷാഫി പറഞ്ഞു. പോരാളിമാരുടെ പങ്ക് പുറത്ത് വന്നതിൽ സന്തോഷം ഉണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

ഈ പ്രയോഗം പടച്ചുവിട്ടവരെ ഇപ്പോൾ പാർട്ടി തള്ളി പറയുന്നുണ്ട്. പക്ഷേ ഇവരുടെ പോസ്റ്റുകൾ പ്രമുഖർ അടക്കം ഷെയർ ചെയ്ത് പ്രചരിപ്പിച്ചതാണ്. വേറെ ഏതെങ്കിലും പാർട്ടിയിലെ ആളുകൾ ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നോ പോലീസ് ഡീൽ ചെയ്യുകയെന്ന് ഷാഫി ചോദിച്ചു. പോലീസ് സ്ലോ മോഷനിൽ ആണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും എന്തുകൊണ്ടാണ് സിപിഐഎം നേതാക്കൾക്കെതിരെ കേസ് എടുക്കാത്തതെന്നും ഷാഫി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത് ഉപയോഗിച്ചവർ ഉണ്ട്. എംഎൽഎ ഉൾപ്പടെയുള്ള ആളുകൾ അവരുടെ ഫേസ്ബുക്കിൽ ഇത് പങ്കുവെച്ചുവെന്ന് ഷാഫി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിനിടെ വടകരയിൽ വലിയ വിവാദമായി മാറിയ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമെത്തിയത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. റെഡ് എൻകൗണ്ടേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പിലാണ് ഈ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് ഹൈക്കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. റെഡ് ബറ്റാലിയൻ എന്ന വാട്‌സ് ആപ്പ് വഴിയും ‘കാഫിർ’ വ്യാജ സ്‌ക്രീൻ ഷോട്ട് ലഭിച്ചു. പോരാളി ഷാജി ഫേസ്ബുക് പേജിന്റെ ഉടമ വഹാബാണ് വ്യാജ സ്‌ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തത്.