Sports

ഗുഡ് ബൈ പാരിസ്… ഒളിംപിക്സിന് വർണാഭമായ കൊടിയിറക്കം

Spread the love

പാരിസ് ഒളിംപിക്സിന് കൊടിയിറങ്ങി വർണാഭമായ ചടങ്ങിൽ മലയാളിതാരം പി.ആർ.ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാകയേന്തി. 2028ൽ ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്സ്. കായിക ലോകത്തിന്റെ കണ്ണും മനസുമെല്ലാം പാരിസിലേക്ക് ചുരുങ്ങിയ പതിനേഴ് നാളുകൾക്കാണ് അന്ത്യമായിരിക്കുന്നത്.

പുതിയ വേഗവും ദൂരവും ഉയരവും കീഴടക്കാനെത്തിയ പതിനായിരക്കണക്കിന് താരങ്ങൾ. ലോകത്തെ വിസ്മയിപ്പിച്ച പാരിസ് ഉത്സവത്തിന് രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികളോടെ ശുഭപര്യവസാനം. ഒളിംപിക്സ് ദീപം ഉയർന്നു കത്തിയ ജാർഡിൻസ് ദെസ് ടുയ്‍ലെറീസിലേക്ക് ഫ്രാൻസിന്റെ നീന്തൽ താരം ലിയോൺ മെർച്ചന്റ് കടന്നുവന്നതോടെയായിരുന്നു സമാപന ചടങ്ങുകളുടെ തുടക്കം.

റാന്തലിൽ പകർന്നെടുത്ത ഒളിംപിക് ദീപവുമായി ലിയോൺ സ്റ്റാഡ് ഡെ ഫ്രാൻസ് സ്റ്റേഡിയത്തിലേക്ക്. പിന്നാലെ വിവിധ രാജ്യങ്ങളുടെ പതാകയേന്തി അത്ലീറ്റുകൾ സ്റ്റേഡിയത്തിലെത്തി. പാട്ടും നൃത്തവുമൊക്കെയാണ് ആഘോഷം കൊഴുത്തു. ആരാധകരെ ആന്ദിപ്പിച്ച് ഫീനിക്സ് ബാൻഡിന്റെ സംഗീത പരിപാടി. 2028ലെ ഒളിംപിക്സിന് വേദിയായ ലൊസാഞ്ചസ് മേയർക്ക്കരൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി.
പതാക സ്വീകരിച്ച് ഹോളിവുഡ് താരം ടോം ക്രൂസ് അത് യുഎസിലേക്ക് അതിസാഹസികമായി എത്തിക്കുന്നതായിരുന്നു അടുത്ത കാഴ്ച. ലിയോൺ മെർച്ചന്റ് സ്റ്റേഡിയത്തിലെത്തിയ ഒളിംപിക് ദീപം അണച്ചു. IOC പ്രസിഡന്റ് തോമസ് ബാക്ക് മുപ്പത്തിമൂന്നാമത് ഗെയിംസ് സമാപനമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.