Kerala

വിലങ്ങാട് ഉരുള്‍ പൊട്ടൽ; ഡ്രോണ്‍ സര്‍വേ ഇന്നും തുടരും, നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍

Spread the love

കോഴിക്കോട്: വിലങ്ങാടുണ്ടായ ഉരുള്‍ പൊട്ടലിലെ നാശനഷ്ടം കണക്കാക്കാന്‍ നടത്തുന്ന ഡ്രോണ്‍ സര്‍വേ ഇന്നും തുടരും. ഉരുള്‍ പൊട്ടലുണ്ടായ അടിച്ചിപ്പാറ മഞ്ഞച്ചീളി ഭാഗത്താണ് സര്‍വേ നടക്കുന്നത്. കര്‍ഷകര്‍ക്ക് നേരിട്ടുണ്ടായ നാശനഷ്ടം സംബന്ധിച്ചുള്ള പരിശോധനയും നടത്തുന്നുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ചുള്ള കര്‍ഷകരുടെ അപേക്ഷകള്‍ ലഭിച്ചു വരുന്നതായി കൃഷി വകുപ്പ് അറിയിച്ചു. വിശദമായ പരിശോധന നടത്തിയ ശേഷം നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

പാലൂർ റോഡിലെ മുച്ചങ്കയം പാലം, മലയങ്ങാട് പാലം, വയനാട് പാലം, വാളൂക്ക് ഇന്ദിര നഗർ പാലം എല്ലാം ഉരുളിൽ ഒലിച്ചു പോയിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമായിരുന്ന ഉരുട്ടി പാലത്തിൻറെ ഒരുഭാഗവും അപ്രോച്ച് റോഡും തകർന്നു. വിലങ്ങാട് ടൗണിൽ നിന്ന് വാളൂക്കിലേക്കുള്ള ടൗൺപാലവും മലവെള്ളപ്പാച്ചിലെടുത്തു. കുറ്റല്ലൂർ, പന്നിയേരി പ്രദേശത്തെ ബന്ധിപ്പിക്കുന്ന മുച്ചങ്കയം പാലം ഉപയോഗിക്കാൻ പറ്റാതായി. മഞ്ഞക്കുന്നിലെ റോഡ് പൂർണമായും ഇല്ലാതായി. അതേസമയം, ഉരുൾപൊട്ടലിൽ തകർന്നും മണ്ണും പാറയും നിറഞ്ഞും 56 വീടുകൾ വാസയോഗ്യമല്ലന്നാണ് കണ്ടെത്തൽ. പാനോം, മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, ആനക്കുഴി എന്നിവിടങ്ങളിലെ വീടുകൾക്കാണ് നഷ്ടം. ഒൻപത് വ്യാപാരികൾക്ക് കടകൾ നഷ്ടപ്പെട്ടു. 19 പേർക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി.