Kerala

ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണം: സ്വകാര്യ ധനകാര്യസ്ഥാപനം ബുദ്ധിമുട്ടിക്കരുത്; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

Spread the love

വയനാട് ദുരന്തത്തിന്റെ ഇരകൾക്ക് ബാങ്കുകൾ മോറട്ടോറിയം നൽകണമെന്ന് മന്ത്രിസഭാ യോ​ഗത്തിൽ നിർണായക തീരുമാനം. സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകി. ഇരകളെ ബുദ്ധിമുട്ടിക്കരുതെന്ന് നിർദേശം. വായ്പയും പലിശയും ഇപ്പോൾ തിരിച്ചു ചോദിക്കരുതെന്നും നിർദേശം നൽകി. ഇക്കാര്യം സർക്കാർ അവശ്യപ്പെടുന്നതായി മന്ത്രി മുഹമ്മദ്‌ റിയാസ് അറിയിച്ചു.

താത്കാലിക പുനരധിവാസം വേഗത്തിൽ ആക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഇരകൾക്ക് വേണ്ടത് എല്ലാം ഉറപ്പാക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസ് നിരീക്ഷണം ക്യാമ്പുകളിൽ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ഉടൻ വാടക വീടുകൾ കണ്ടെത്തും. തിരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെയെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം.വയനാട്ടിൽ മന്ത്രി സഭാ ഉപസമിതി തുടരാനും തീരുമാനം.

അതേസമയം വയനാട് ഉരുൾപൊട്ടലിൽ കാണാതായവരുടെ പട്ടിക പുറത്തുവിട്ട് സംസ്ഥാന സർക്കാർ. 138 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് താത്കാലിക പട്ടികയാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 154 പേരെയാണ് ദുരന്തത്തിൽ കാണാതായിരുന്നത്.പട്ടിക അപൂർണമാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.