Wayanad

വയനാട് ഉരുൾപൊട്ടൽ; തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്; ചാലിയാറിൽ വ്യാപക തിരച്ചിലിന് ദൗത്യസംഘം

Spread the love

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്. ഐബോഡ് പരിശോധനയിൽ ബെയ്‍ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. സിഗ്നലുകൾ മനുഷ്യശരീരത്തിന്റേതാകാമെന്ന് സംശയം. ഡോഗ് സ്ക്വാഡിനെ എത്തിച്ചാകും പരിശോധന നടത്തുക.

മൃതദേഹങ്ങൾ ഒഴുകിയെത്തിയ ചാലിയാറിൽ ഇന്നും വ്യാപക തിരച്ചിലിന് ദൗത്യസംഘം. ശരീര ഭാഗങ്ങൾ ഉൾപ്പടെ ചാലിയാറിൽ നിന്ന് ഇതുവരെ 233 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ കണ്ടെത്തിയത് 2 മൃതദേഹങ്ങളും 26 ശരീരഭാഗങ്ങളുമാണ്. വനമേഖല കേന്ദ്രീകരിച്ചുള്ള തെരച്ചിലിന് ഡ്രോണുകളും ഹെലികോപ്റ്ററും എത്തും.

വിവിധ സേനകൾക്കൊപ്പം ദൗത്യത്തിൽ ആയിരത്തോളം സന്നദ്ധപ്രവർത്തകരാണ് പങ്കെടുക്കുന്നത്. ഉൾപൊട്ടലിൽ മരണസംഖ്യ 359 ആയി. തിരിച്ചറിയാത്ത എട്ടു പേരുടെ മൃതദേഹം സർവമതപ്രാർത്ഥനയോടെ പുത്തുമലയിൽ ഇന്നലെ രാത്രിയോടെ സംസ്കരിച്ചു. പുത്തുമലയിലെ ഹാരിസൺ മലയാളം ഭൂമിയിലാണ് സംസ്‌കാരം നടന്നത്. 64 സെന്റ് സ്ഥലമാണ് അളന്നു തിട്ടപ്പെടുത്തിയത്. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.