World

ഗാസയിൽ സ്കൂളിന് നേരെ ഇസ്രായേലിന്‍റെ ബോംബ് ആക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു, സ്കൂള്‍ പൂര്‍ണമായും തകര്‍ന്നു

Spread the love

ടെല്‍ അവീവ്: ഗാസയിൽ പലസ്തീനികൾ അഭയം തേടിയ സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ 3 ബോംബ് ആക്രമണങ്ങളിലായി 15 പേർ കൊല്ലപ്പെട്ടു. ഷെയ്ഖ് റദ്‍വാനിലെ സ്കൂളിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ സ്കൂൾ തകർന്നു. ആദ്യ ബോംബ് വീണ ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടെ തുടർച്ചയായി ബോംബ് സ്ഫോടനം നടന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ അടക്കം 9 പേരും കൊല്ലപ്പെട്ടു. ഇതിനിടെ, ശരീരത്തിന് തൊട്ടടുത്ത് നിന്നുണ്ടായ ആക്രമണത്തിലാണ് ഹമാസ് രാഷ്ട്രീയ കാര്യ തലവൻ ഇസ്മായിൽ ഹനിയേ കൊല്ലപ്പെട്ടതെന്ന് ഇറാൻ സ്ഥിരീകരിച്ചു. ടെഹ്‍റാനിൽ വച്ച് നടന്ന ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഹമാസ് രാഷ്ട്രീയ കാര്യ തലവൻ ഇസ്മായിൽ ഹനിയേ ഇറാനിലെ ടെഹ്‍റാനിൽ തന്‍റെ ഗസ്റ്റ്ഹൗസിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. ബുധനാഴ്ചയുണ്ടായ സംഭവത്തിൽ ഹനിയേയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു. ഇറാന്‍റെ പുതിയ പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായാണ് ഹനിയേ ടെഹ്‍റാനിലെത്തിയത്. ഇസ്രായേൽ അമേരിക്കയുടെ സഹായത്തോടെ നടപ്പാക്കിയ ആക്രമണമാണെന്ന് ഇറാൻ ആരോപിച്ചു.എന്നാൽ, ഇസ്രായേൽ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.