Wayanad

രക്ഷാപ്രവർത്തനം എത്രനാൾ വേണമെന്ന കാര്യം തീരുമാനിക്കുക സൈന്യം’: മന്ത്രി പി രാജീവ്

Spread the love

വയനാട് ഉരുൾപൊട്ടൽ ​ദുരന്തത്തിൽ തുടരുന്ന രക്ഷാപ്രവർത്തനം എത്രനാൾ വേണമെന്ന കാര്യം തീരുമാനിക്കുക സൈന്യമാണെന്ന് മന്ത്രി പി രാജീവ്. സൈന്യം പറയുന്നതുപോലെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറ‍ഞ്ഞു. രക്ഷാപ്രവർത്തനം എപ്പോൾ നിർത്തണമെന്നത് സൈന്യത്തിന്റെ തീരുമാനമാമെന്ന് മന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തുനിന്ന് മികച്ച പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അതുകൊണ്ടാണ് സംസ്ഥാനം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. കൽപ്പറ്റ എസ്.ഡി.എം.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, പട്ടികജാതി, പട്ടികവർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു എന്നിവർ സന്ദർശിച്ചു. ദുരിതബാധിതർക്കായി സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് പി. രാജീവ് പറഞ്ഞു.

അതേസമയം വയനാട് ഉരുൾപൊട്ടലിൽ 357 പേരുടെ മരണം സ്ഥിരീകരിച്ചു. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തിന്റെ ആറാം ദിനവും വിശ്രമമില്ലാതെ ദുരന്തമേഖലയിൽ സൈന്യവും പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും നടത്തുന്ന തിരച്ചിൽ തുടരുകയാണ്.