Sports

ഒളിംപിക്‌സ് ഹോക്കിയില്‍ ചരിത്രം! 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് മുന്നില്‍ ഓസ്‌ട്രേലിയ വീണു

Spread the love

പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വിജയം. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹര്‍മന്‍പ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയെ സഹായിച്ചത്. ഒരെണ്ണം അഭിഷേകിന്റെ വകയായിരുന്നു. തോമസ് ക്രെയ്ഗ്, ബ്ലേക്ക് ഗോവേഴ്‌സ് എന്നിവരാണ് ഓസ്‌ട്രേലിയയുടെ ഗോളുകള്‍ നേടിയത്. ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഇന്ത്യ 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ന് അര്‍ജന്റീന, ബെല്‍ജിയത്തിനെതിരെ പരാജയപ്പെട്ടാല്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്താം.

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ രണ്ട് ഗോളിന്റെ ലീഡെടുത്തിരുന്നു. 12-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ലളിത് ഉപാധ്യായയുടെ പാസില്‍ നിന്ന് അഭിഷേക് അനായാസം ലക്ഷ്യം കണ്ടു. തൊട്ടടുത്ത മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. ഇത്തവണ ഹര്‍മന്‍പ്രീത് പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റി. എന്നാല്‍ 25-ാം മിനിറ്റില്‍ ഓസ്‌ട്രേലിയ ഒരു ഗോള്‍ തിരിച്ചടിച്ചു. ഗോവേഴ്‌സിന്റെ ആദ്യ ശ്രമം മന്‍പ്രീത് പ്രതിരോധിച്ചെങ്കിലും റീ ബൗണ്ടില്‍ ക്രെയ്ഗ് ലക്ഷ്യം കണ്ടു. 32-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് വിജയമുറപ്പിച്ച ഗോള്‍ നേടി. പാരീസ് ഒളിംപിക്‌സില്‍ താരത്തിന്റെ ആറാം ഗോളായിരുന്നിത്. മത്സരം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഗോവേഴ്‌സ് പെനാല്‍റ്റി ഫ്‌ളിക്കിലൂടെ ഓസീസിന്റെ രണ്ടാം ഗോള്‍ നേടുന്നത്.

അതേസമയം, ഷൂട്ടിംഗില്‍ ഇന്ത്യന്‍ താരം മനു ഭാകര്‍ മൂന്നാം മെഡലിനരികിലാണ്. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ താരം ഫൈനലില്‍ കടന്നു. രണ്ടാം സ്ഥാനത്താണ് താരം യോഗ്യതാ റൗണ്ട് അവസാനിപ്പിച്ചത്. 590 പോയിന്റ് താരം സ്വന്തമാക്കി. നേരത്തെ രണ്ട് വെങ്കലങ്ങള്‍ താരം സ്വന്തമാക്കിയിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും മിക്‌സ്ഡ് ടീം ഇനത്തിലുമാണ് ഭാകര്‍ വെങ്കലം നേടിയത്. അമ്പെയ്ത്തില്‍ മിക്‌സ്ഡ് വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനും ഇന്ത്യക്ക് സാധിച്ചു. ഇന്തോനേഷ്യക്കെതിരെ 5-1നായിരുന്നു ഇന്ത്യയുടെ ജയം.