Kerala

നടന്നത് മനുഷ്യനിർമ്മിത ദുരന്തം; ഉരുൾപൊട്ടൽ സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചത്’; മാധവ് ഗാഡ്ഗിൽ

Spread the love

വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകിളിലുണ്ടായ ഉരുൾപൊട്ടലിൽ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ. നടന്നത് മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ഗാഡ്ഗിൽ ട്വന്റിഫോറിനോട് പറഞ്ഞു. സർക്കാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും പരിസ്ഥിതി ചൂഷണത്തിന് സർക്കാർ തന്നെ ഒത്താശ ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് മാധവ് ഗാഡ്ഗിൽ പറ‍ഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വാക്കുകൾ ജനങ്ങൾ ഏറ്റെടുക്കുന്നത് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിൽ പ്രതീക്ഷയില്ലെന്നും ജനകീയ മുന്നേറ്റമാണ് പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമെന്ന് മാധവ് ഗാ‍ഡ്ഗിൽ വ്യക്തമാക്കി.

വയനാട് ഉരുൾ‌പൊട്ടലിന് പിന്നാലെ മാധവ് ഗാ‍‍‍ഡ്ഗിൽ റിപ്പോർട്ടും അദ്ദേഹത്തിന്റെ വാക്കുകളും സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി മാറിയിരുന്നു. 2013ൽ മാധവ് ഗാഡ്ഗിൽ തന്റെ പഠന റിപ്പോർട്ടിൽ പരാമർശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ലിസ്റ്റിൽ വയനാടും മേപ്പാടിയും ഉണ്ട്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ റിപ്പോർട്ട് പ്രകാരമാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിൽ‌ വയനാടും മേപ്പാടിയും ഉൾപ്പെട്ടിരിക്കുന്നത്. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതി അതിൻ്റെ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിലുടനീളമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളും മേഖലകളും തരംതിരിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്നും ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.