National

സിവിൽ സർവീസ് കോച്ചിം​ഗ് സെന്ററിലെ ബേസ്മെന്റിൽ വെള്ളം കയറിയുണ്ടായ അപകടം; മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും

Spread the love

ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയുമുണ്ടെന്ന് സൂചന. മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചിരുന്നത്. ഇതിൽ എറണാകുളം സ്വദേശി നവീൻ ഉൾ‌പ്പെട്ടെന്നാണ് വിവരം. ജില്ലാ ഭരണകൂടം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഓൾഡ് രാജേന്ദർ നഗറിലെ കോച്ചിങ്സെന്ററിലാണ് അപകടമുണ്ടായത്. സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു. വീഴ്ചയ്ക്കെതിരെ നടപടിയെടുക്കുമെന്ന് മേയർ ഷെല്ലി ഒബ്രോയ് പറഞ്ഞു.

കനത്ത മഴയെ തുടർന്ന് ഡൽഹി ഓൾഡ് രാജേന്ദർ നഗറിലെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ അപകടമാംവിധം ഉണ്ടായ വെള്ളക്കെട്ടിലാണ് മൂന്നു വിദ്യാർത്ഥികൾ അകപ്പെട്ടത്. വിവരം ലഭിച്ച അഗ്നിരക്ഷാസേനയെത്തി ബേസ്‌മെന്റിലെ വെള്ളം പമ്പ് ചെയ്ത് മാറ്റി. തുടർന്ന് എൻ ഡി ആർ എഫ് സംഘത്തിന്റെ സഹായത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മുപ്പതോളം വിദ്യാർഥികൾ ബേസ്‌മെന്റിൽ ഉണ്ടായിരുന്നതായും അതിൽ മൂന്ന് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടതൊന്നും അഗ്നി രക്ഷാസേന പറഞ്ഞു.

ഡ്രെയിനേജ് പൊട്ടിയൊഴുകിയതാണ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം നിറയുന്നതിന് ഇടയാക്കിയതെന്ന് മേയർ ഷെല്ലി ഒബ്റോയി.സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഡൽഹി മന്ത്രി അതിഷി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. റിപ്പോർട്ട് 24 മണിക്കൂറിനുള്ളിൽ സമർപ്പിക്കാനും അറിയിച്ചു. ഡൽഹി സർക്കാരിന്റെ വീഴ്ചയാണ് അപകടത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.സംഭവം നിർഭാഗ്യകരമെന്ന് ആംആദ്മി എംപി സ്വാതി മാലിവാളും പ്രതികരിച്ചു.