Kerala

കോൺഗ്രസിൽ തർക്കം മുറുകുന്നു; KPCC ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിന്ന് വി.ഡി സതീശൻ

Spread the love

ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിസഹകരിച്ച് പ്രതിപക്ഷ നേതാവിൻ്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുൾപ്പെടെ കനത്ത എതിർപ്പാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്ളത്. വിവിധ ജില്ലകളിൽ ഡി.സി.സി സംഘടിപ്പിക്കേണ്ട ക്യാമ്പ് വരും ദിവസങ്ങളിലാണ്. പ്രതിപക്ഷ നേതാവ് നിസ്സഹകരണം തുടർന്നാൽ ക്യാമ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാവും.

തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്‍റെ ചുമതല ഏറ്റെടുക്കില്ലെന്നാണ് വി.ഡി. സതീശൻ അറിയിച്ചിരിക്കുന്നത്‌. മിഷൻ ചുമതലയെ കുറിച്ച് ഇറക്കിയ സർക്കുലറിന്‍റെ പേരിലുണ്ടായ വിമർശനങ്ങളിൽ സതീശൻ എഐസിസിയെ പ്രതിഷേധം അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ അടിത്തട്ടിൽ സജീവമാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമത്തിനിടെയാണ് പടലപ്പിണക്കം. എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ ആവശ്യം. വയനാട്ടിലെ ചിന്തൻ ശിബിരിൽ പ്രതിപക്ഷ നേതാവിനെ ഏൽപ്പിച്ച പാർട്ടി ചുമതലകൾ ഇനി ഏറ്റെടുക്കുമോ എന്നുള്ളതും കാത്തിരുന്ന് കാണണം.

കഴിഞ്ഞ ദിവസം കെ.പി.സി.സി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗത്തിൽ സതീശനെതിരെ രൂക്ഷവിമർശനം ഉയരുകയും പിന്നാലെ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ക്യാമ്പ് എക്സിക്യൂട്ടീവിൽ നിന്ന് അദ്ദേഹം വിട്ടു നിൽക്കുകയും ചെയ്തിരുന്നു.വി ഡി സതീശൻ സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നായിരുന്നു നേതാക്കളുടെ വിമർശനം. കെ.പി.സി.സിയുടെ അധികാരത്തിൽ കൈകടത്തുന്നതായും യോഗത്തിൽ വിമർശനമുയർന്നിരുന്നു.