National

കേരളത്തിൽ മുസ്ലീം ഉടമയുടെ വെജിറ്റേറിയൻ ഹോട്ടലിലാണ് ഞാൻ സ്ഥിരമായി പോയത്’: കാൻവാർ യാത്ര കേസിൽ സുപ്രീം കോടതി ജഡ്‌ജി

Spread the love

കേരളത്തിലായിരുന്നപ്പോൾ താൻ ഒരു മുസ്ലീമിൻ്റെ വെജിറ്റേറിയൻ ഹോട്ടലിലാണ് സ്ഥിരമായ ഭക്ഷണം കഴിക്കാൻ പോയിരുന്നതെന്ന് സുപ്രീം കോടതി ജഡ്‌‌ജ് എസ്‌വിഎൻ ഭട്ടി. കൻവർ യാത്രാ വിവാദവുമായി ബന്ധപ്പെട്ട ഹർജിയിൽ വാദ കേൾക്കുന്നതിനിടെയാണ് അദ്ദേഹം ഇന്ന് ഇക്കാര്യം പറഞ്ഞത്. എന്നാൽ ഹോട്ടൽ ഏതാണെന്നോ ഏത് നഗരത്തിലാണെന്നോ അദ്ദേഹം പറഞ്ഞില്ല. എന്നാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലാണ് അതെന്നും ജസ്റ്റിസ് ഭട്ടി പ്രകീർത്തിച്ചു.

കാൻവാർ യാത്രാ റൂട്ടിലെ ഹോട്ടലുകളുടെ ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ ബോർഡിൽ രേഖപ്പെടുത്തണമെന്ന യുപി, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഭാഗമായിരുന്നു ജസ്റ്റിസ് എസ്‌വിഎൻ ഭട്ടി. ജസ്റ്റിസ് ഹൃഷികേശ് റോയ് ആയിരുന്നു മറ്റൊരു അംഗം. കേസ് ഇന്നെ സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് കേരളത്തിലെ തൻ്റെ അനുഭവം പങ്കുവച്ചത്.

‘മുൻപ് കേരളത്തിലായിരുന്നപ്പോൾ എനിക്കുണ്ടായ ഒരു അനുഭവമുണ്ട്. പക്ഷെ സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്‌ജ് ആയതുകൊണ്ട് ഞാൻ ഏത് ഹോട്ടലെന്നോ ഏത് നഗരത്തിലാണെന്നോ പറയുന്നില്ല. അവിടെ ഒരു ഹിന്ദുവിൻ്റെയും മുസ്ലിമിൻ്റെയും ഉടമസ്ഥതയിൽ രണ്ട് വ്യത്യസ്ത വെജിറ്റേറിയൻ ഹോട്ടലുണ്ടായിരുന്നു. ഞാൻ സ്ഥിരമായി പോയിരുന്നത് മുസ്ലീമിൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടലായിരുന്നു. അവിടുത്തെ ഭക്ഷണത്തിൻ്റെ നിലവാരവും സുരക്ഷയും അന്താരാഷ്ട്ര നിലവാരത്തിലുള്ളതായിരുന്നു. ദുബൈയിൽ നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. തൻ്റെ കടയിൽ വൃത്തി, സുരക്ഷ, ഗുണമേന്മ എല്ലാത്തിലും അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് താൻ അവിടെ തന്നെ പോയിരുന്നത്,’- അദ്ദേഹം പറഞ്ഞു.

ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ചെന്നാൽ മെനു കാർഡാണ് നോക്കേണ്ടതെന്നും അല്ലാതെ ഉടമയുടെ പേരല്ലെന്നുമായിരുന്നു തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി കോടതിയിൽ വാദിച്ചത്. കേസിൽ യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ഉജ്ജയിൻ മുനിസിപ്പാലിറ്റി സമാന ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് മധ്യപ്രദേശ് സർക്കാരിനോടും സുപ്രീം കോടതി പ്രതികരണം തേടിയത്. മഹുവ മൊയ്ത്രക്ക് പുറമെ അപൂർവാനന്ദ് ഝാ, ആകാർ പട്ടേൽ, പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എന്ന എൻജിഒയുമാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.