National

ചന്ദ്രബാബു നായിഡു ചോദിച്ചു, കേന്ദ്രം കൈനിറയെ നൽകി

Spread the love

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ആന്ധ്രാപ്രദേശിന് 15,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ സ്വപ്ന പദ്ധതിയായ അമരാവതി വികസനത്തിന് പുത്തനുണർവ്വു നൽകുന്നതാണ് ഈ പ്രഖ്യാപനം. ഈ സാമ്പത്തിക വർഷം തന്നെ മുഴുവൻ തുകയും സംസ്ഥാനത്തിന് കൈമാറുമെന്നും വരും വർഷങ്ങളിലും പ്രത്യേക സാമ്പത്തിക പിന്തുണ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വിശാഖപട്ടണം-ചെന്നൈ-ഓർവക്കൽ-ഹൈദരാബാദ് വ്യവസായ ഇടനാഴിയും ആന്ധ്രാപ്രദേശിനെ ഭാഗികമായി ഉൾക്കൊള്ളുന്ന ഹൈദരാബാദ്-ബെംഗളൂരു വ്യവസായ ഇടനാഴിയും സ്ഥാപിക്കും. രായലസീമ, പ്രകാശം, മറ്റ് വടക്കൻ ജില്ലകൾ എന്നിവയെ ഉൾപ്പെടുത്തി പ്രത്യേക പിന്നാക്ക മേഖല ഫണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പോളവാരം പദ്ധതി പൂർത്തിയാക്കാൻ കേന്ദ്രം ഫണ്ടും സഹായവും നൽകും. റെയിൽവേ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്ന വാഗ്ദാനത്തിന് പുറമേ പുതിയ റോഡുകളും ജല പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിന് ഫണ്ടും നൽകും. 2014ലെ ആന്ധ്രാ പ്രദേശ് പുനഃസംഘടന നിയമം അനുസരിച്ച് സംസ്ഥാനത്തിന് നൽകിയ വാഗ്ദാനങ്ങളും ഉറപ്പുകളും നിറവേറ്റാൻ കേന്ദ്രം സഹായിക്കുമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു.

എൻഡിഎ സഖ്യകക്ഷിയായ ടിഡിപിക്കും ചന്ദ്രബാബുവിനും വലിയ നേട്ടമാണ് ഈ ബജറ്റിലൂടെ ലഭിച്ചത്. ആന്ധ്രാ പ്രദേശ് വിഭജനത്തിന് ശേഷം 2014ൽ സംസ്ഥാന നഗരമായ അമരാവതിയുടെ വികസനപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നെങ്കിലും 2019ൽ ജഗൻ മോഹൻ റെഡ്ഡിയോട് തോറ്റതോടെ നായിഡുവിൻ്റെ സ്വപ്നവും പാതിവഴിയിലായി. കൂടാതെ പദ്ധതി നടത്തിപ്പുകൾക്ക് പണം കണ്ടെത്താനാകാതെ വിഷമിച്ചിരുന്ന സർക്കാരിന് അതിനാൽത്തന്നെ ബജറ്റ് പ്രഖ്യാപനം ഉത്തേജനം നൽകുന്നതാണ്. വർഷങ്ങൾക്കുമുമ്പ് താൻ തുടങ്ങിവെച്ച കാര്യങ്ങൾ പൂർത്തിയാക്കുന്നതിലാണ് ശ്രദ്ധയെന്നും സംസ്ഥാനത്തെ സാമ്പത്തിക വികസനത്തിൻ്റെ പാതയിലേക്ക് തിരികെ കൊണ്ടുവരാനും ഐടി രംഗത്തുൾപ്പടെ നിക്ഷേപം ആകർഷിക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുമെന്നും അടുത്ത കാലത്ത് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച രണ്ട് വ്യവസായ ഇടനാഴികളും സംസ്ഥാനത്തേക്ക് വ്യവസായങ്ങളും നിക്ഷേപങ്ങളും ആകർഷിക്കാൻ സഹായിക്കും.

ബജറ്റിന് മുമ്പ് മൂന്നു തവണയാണ് ചന്ദ്രബാബു നായിഡു ഡൽഹിക്ക് പറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമലാ സീതാരാമൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുകയും വിലപേശലിലൂടെ സംസ്ഥാനത്തിന് വേണ്ടതെല്ലാം നേടിയെടുക്കുകയും ചെയ്തു. ആന്ധ്ര പ്രദേശിൻ്റെ സമഗ്ര വളർച്ചയ്ക്ക് വേണ്ടതെല്ലാം തന്നെ കേന്ദ്രം നൽകുകയും ചെയ്തു.