Kerala

കൊല്ലത്ത് പ്രതിയെ തേടിയെത്തിയ പോലീസ് ആളുമാറി ദമ്പതികളെ മർദ്ദിച്ചതായി പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി

Spread the love

കൊല്ലം ചടയമംഗലത്ത് പ്രതിയെ തേടിയെത്തിയ കാട്ടാക്കട പോലീസ് ആളുമാറി ദമ്പതികളെ മർദ്ദിച്ചതായി പരാതി. ചടയമംഗലം സ്വദേശികളായ സുരേഷ് ഭാര്യ ബിന്ദു എന്നിവർക്കാണ് മർദനമേറ്റത്. കാട്ടാക്കട എസ് ഐ മനോജ് ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ എസ് പി അന്വേഷണത്തിന് ഉത്തരവിട്ടു. കൊട്ടാരക്കര ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല. ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ പോലീസ് സംഘം സുരേഷിനെ മർദിക്കുകയായിരുന്നു.

വിലങ്ങണിയിച്ച് വസ്ത്രം വലിച്ചു കീറി ജീപ്പിൽ ഇട്ട സുരേഷ് ബോധരഹിതനായെങ്കിലും പോലീസ് കൊണ്ടുപോയെന്ന് ആരോപണം. പിന്നീട് സുരേഷിനെ വീടിനടുത്തുള്ള റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെന്നും ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. കാട്ടാക്കട സ്റ്റേഷൻ പരിധിയിലെ വധശ്രമ കേസിലെ പ്രതിയെ അന്വേഷിച്ചാണ് സംഘം ചടയമംഗലത്ത് എത്തിയത്.