National

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കേന്ദ്രം

Spread the love

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കേന്ദ്രം. 1966 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിയത്. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് എക്‌സില്‍ പങ്കുവച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിങ്ങിയ ഒരു ഭരണഘനാ വിരുദ്ധമായ ഉത്തരവ് നരേന്ദ്രമോദി സര്‍ക്കാര്‍ നീക്കം ചെയ്യുന്നതായി ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യയും എക്‌സിലൂടെ തന്നെ പ്രതികരിച്ചു.

നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് മാറ്റാത്ത വിലക്കാണ് മോദി സര്‍ക്കാര്‍ മാറ്റിയതെന്ന് ജയറാം രമേശ് വിമര്‍ശിച്ചു. ഗാന്ധി വധത്തിനുശേഷം 1948ലാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍എസ്എസിനെ നിരോധിക്കുന്നത്. തുടര്‍ന്ന് നല്ല പെരുമാറ്റത്തിന്റെ പേരുപറഞ്ഞാണ് ഈ നിരോധനം നീക്കുന്നത്. 1966ലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് നിരോധനം വന്നതെന്നും ജയറാം രമേശ് പറയുന്നു. ഇത് വാജ്‌പേയി സര്‍ക്കാര്‍ പോലും മാറ്റിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഈ നീക്കം മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും ജയറാ രമേശ് ആരോപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും ഇനി ട്രൗസറില്‍ വരാമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.