Kerala

ടിപി വധക്കേസ് പ്രതി ജയിലിൽ നടത്തിയ സംഘർഷം; അടിച്ചമർത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Spread the love

ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ ജയിലിൽ നടത്തിയ സംഘർഷം അടിച്ചമർത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. വിയ്യൂർ ജയിലിലെ അസിസ്റ്റൻറ് പ്രിസൺ ഓഫീസറെ സ്ഥലംമാറ്റിയത് എറണാകുളത്തേക്ക്. മധ്യമേഖലയിൽ 90 ജയിൽ ജീവനക്കാരെ കൂട്ടമായി സ്ഥലംമാറ്റി. ജയിൽ വകുപ്പിൽ നിന്ന് രാജിവച്ച ഉദ്യോഗസ്ഥനും സ്ഥലംമാറ്റ പട്ടികയിൽ.

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ തടവുകാരെ സംഘടിപ്പിച്ച് ജയിലിൽ നടത്തിയ അക്രമത്തിന് തടയിട്ട ഉദ്യോഗസ്ഥനെയാണ് മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥലം മാറ്റിയത്. മൂന്നുവർഷം ഒരു ജയിലിൽ ജോലി ചെയ്ത ആളുകളെ സ്ഥലം മാറ്റുന്നതാണ് മാനദണ്ഡം. ഒന്നരവർഷം മാത്രം വിയ്യൂർ ജയിലിൽ ജോലി ചെയ്ത തൃശ്ശൂർ സ്വദേശിയായ ഉദ്യോഗസ്ഥനെയാണ് എറണാകുളത്തേക്ക് സ്ഥലം മാറ്റിയത്. തൃശ്ശൂർ എറണാകുളം കോട്ടയം ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മധ്യ മേഖലയിൽ 90 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

ജയിൽ വകുപ്പിൽ നിന്ന് ജോലി ഉപേക്ഷിച്ചു പോയ വ്യക്തിയെയും സ്ഥലം മാറ്റുന്ന വിചിത്ര നടപടിയാണ് സെൻട്രൽ സോൺ ഡിഐജി പി.അജയകുമാറിൻ്റെത്. യൂത്ത് കോൺഗ്രസുകാർ കൊല്ലപ്പെട്ട പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സഹായിച്ച ഉദ്യോഗസ്ഥനെ മാനദണ്ഡങ്ങൾ ലംഘിച്ച സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. സ്ഥലംമാറ്റ ഉത്തരവിൽ സേനക്കുള്ളിൽ കടുത്ത അമർഷം ആണ് നിലനിൽക്കുന്നത്.

കൊടി സുനിയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരടക്കം അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. അസി. പ്രിസൺ ഓഫീസർ അർജുൻദാസിന്റെ തോളെല്ല് പൊട്ടി. ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, പ്രിസൺ ഓഫീസർ വിജയകുമാർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഓംപ്രകാശ് എന്നിവർക്കും ഒരു തടവുകാരനും ആക്രമണത്തിൽ പരിക്കേറ്റിരുന്നത്.