Kerala

ഇന്നും നാളെയും രണ്ട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; കേരളത്തിൽ കനത്ത മഴയ്ക്ക് ശമനം

Spread the love

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയ്ക്ക് ശമനം. ഇന്നും നാളെയും രണ്ട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കണ്ണൂർ, കാസർകോട് ഒഴിക്കെയുള്ള 12 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയാണ് ഐഎംഡി പ്രവചിച്ചിരിക്കുന്നത്. ജൂലൈ 23 മുതൽ 25 വരെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ. അതേസമയം ഈ മാസം അവസാനത്തോടെ വീണ്ടും കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ട്.

കേരള തീരത്ത് ജൂലൈ 22 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.