Kerala

ഞങ്ങളുടെ കുട്ടിയാണ് മണ്ണിനടിയില്‍, രക്ഷാദൗത്യം വൈകുന്നു’; പ്രതിഷേധവുമായി നാട്ടുകാർ

Spread the love

ഷീരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള രക്ഷാദൗത്യം മന്ദഗതിയിലാണെന്ന് ആരോപിച്ച് നാട്ടുകരയുടെ പ്രതിഷേധം. രക്ഷാപ്രവര്‍ത്തനം ആറാം ദിനമായിട്ടും അര്‍ജുനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കര്‍ണാടക സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ഞങ്ങളുടെ കുട്ടിയാണ് മണ്ണിനടിയില്‍ കിടക്കുന്നത്. ഒന്നരവയസുള്ള കുട്ടിയാണ് അര്‍ജുനുള്ളതെന്നും ആ കുട്ടിയുടെ ഭാവി കണക്കിലെടുക്കണമെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.രക്ഷാദൗത്യം വൈകിയതില്‍ പ്രതിഷേധമറിയിച്ച നാട്ടുകാര്‍, അര്‍ജുനെ രക്ഷിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അറിയിച്ചു.

കോഴിക്കോട് തണ്ണീര്‍പന്തലില്‍ ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. എത്രയും വേഗത്തില്‍ അര്‍ജുനെ രക്ഷപ്പെടുത്തുകയും കുടുംബത്തില്‍ തിരികെയെത്തിക്കുകയും വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അതേസമയം അര്‍ജുനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. സുപ്രിംകോടതി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ മുന്നില്‍ ഹര്‍ജി ഉന്നയിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ മുൻപാകെ ഉന്നയിക്കാൻ സുപ്രിം കോടതി രജിസ്ട്രി അനുമതി നല്‍കി.