Kerala

നിപ; സമ്പർക്ക പട്ടികയിൽ 330; പുതിയ റൂട്ട് മാപ്പ് പുറത്ത് ഇറക്കും

Spread the love

സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച 14കാരന്റെ സംസ്കാരം നിപ പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് പരിശോധിച്ച ഏഴ് പേരുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സമ്പർക്കപ്പട്ടികയിൽ 330 പേരുണ്ട്. ഇതിൽ 68 ആരോഗ്യ പ്രവർത്തകരാണ്. ഹൈറിസ്ക് വിഭാഗത്തിൽ 101 പേരുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ഐപി അഡ്മിഷനിലുള്ള ഏഴ് പേരിൽ‌ 6 പേർ കുട്ടിയുമായി നേരിട്ട് ബന്ധമുള്ളവരാണ്. സമ്പർക്കപ്പട്ടികയിലുള്ളവരുടെ സാമ്പിളുകളെടുത്ത് പരിശോധിക്കുകയും രോഗമില്ലയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പുതിയ റൂട്ട് മാപ്പ് പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാണെന്നും വീടുകളിൽ സർവ്വെ ആരംഭിച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രണ്ട് പഞ്ചായത്തിലെ മൂന്ന് സ്കൂളിൽ നാളെ പ്ലസ് വൺ അഡ്മിഷൻ നടത്താം. സാമൂഹ്യ അകലം പാലിച്ച് അഡ്മിഷൻ നേടാനെന്നും മാസ്ക്ക് നിർബന്ധമായി ധരിക്കണമെന്നും മന്ത്രി നിർദേശം നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.