National

ബംഗ്ലാദേശ് സംഘർഷം: അക്രമത്തിന്റ ഇരകൾക്ക് അഭയം നൽകാൻ തയ്യാറെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി

Spread the love

ബംഗ്ലാദേശ് സംഘർഷത്തിൽ‌ അക്രമത്തിന്റ ഇരകൾക്ക് അഭയം നൽകാൻ തയ്യാറെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിസ്സഹായരായ ആളുകൾ ബംഗാളിൻ്റെ വാതിലിൽ മുട്ടിയാൽ അവർക്ക് അഭയം നൽകുമെന്നും അഭയാർത്ഥികളെ ബഹുമാനിക്കുമെന്നും മമത ബാനർജി പറഞ്ഞു. ബംഗ്ലാദേശിൽ ബന്ധുക്കൾ കുടുങ്ങിക്കിടക്കുന്ന ബംഗാൾ നിവാസികൾക്ക് എല്ലാ സഹകരണവും ഉറപ്പുനൽകുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

“മറ്റൊരു രാജ്യമായതിനാൽ ബംഗ്ലാദേശിനെക്കുറിച്ച് എനിക്ക് ഒന്നും സംസാരിക്കാൻ കഴിയില്ല. ഇന്ത്യൻ സർക്കാർ അതിനെക്കുറിച്ച് സംസാരിക്കും. എന്നാൽ നിസ്സഹായരായ ആളുകൾ ബംഗ്ലാദേശിൽ നിന്ന് ബംഗാളിൻ്റെ വാതിലിൽ മുട്ടിയാൽ ഞങ്ങൾ അവർക്ക് അഭയം നൽകും. യുഎൻ പ്രമേയമുണ്ട്. അഭയാർത്ഥികളെ ബഹുമാനിക്കുന്നു” മമത ബാനർജി പറഞ്ഞു. സംവരണ ഉത്തരവിനെതിരെയാണ് ബം​ഗ്ലാദേശിൽ വൻ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടത്. ധാക്ക സർവകലാശാലയിൽ നിന്നാരംഭിച്ച പ്രതിഷേധം പിന്നെ വ്യാപിക്കുകയായിരുന്നു.

സർക്കാർ ജോലികളിൽ 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെയാണ് ബം​ഗ്ലാദേശിൽ പ്രക്ഷോഭം. സംവരണം പുനഃസ്ഥാപിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ 133 പേരാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശ് അധികൃതർ രാജ്യത്തുടനീളം കർശനമായ കർഫ്യൂ ഏർപ്പെടുത്തുകയും തലസ്ഥാനമായ ധാക്കയുടെ ചില ഭാഗങ്ങളിൽ സൈനിക ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുകയും ചെയ്യുന്നുണ്ട്.
രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിന്റെ സാഹചര്യത്തിൽ ബംഗ്ലാദേശിൽ സംവരണം പുനഃസ്ഥാപിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. സർക്കാർ മേഖലയിലെ 93ശതമാനം ജോലികളിലും നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിലാകണമെന്ന് കോടതി നിർദേശിച്ചു.