Kerala

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ സഹായിക്കാന്‍ എം ജി സര്‍വകലാശാല ടെന്‍ഡര്‍ ഒഴിവാക്കിയെന്ന് പരാതി

Spread the love

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ സഹായിക്കാന്‍ എം ജി സര്‍വകലാശാല ടെന്‍ഡര്‍ ഒഴിവാക്കിയെന്ന് ആരോപണം. എം ജി സര്‍വകലാശാലയിലെ ഡിജിറ്റലൈസേഷന്‍, ബയോമെട്രിക്ക് പഞ്ചിങ്ങ് ജോലികള്‍ക്കാണ് ടെന്‍ഡര്‍ ഒഴിവാക്കിയത്. കെല്‍ട്രോണ്‍, സിഡിറ്റ് തുടങ്ങിയ അംഗീകൃത പാനലിലുള്ള സ്ഥാപനങ്ങള്‍ ഊരാളിങ്കലിനൊപ്പം ടെന്‍ഡര്‍ നല്‍കിയെങ്കിലും പിന്നീട് പിന്‍മാറി.

സര്‍വ്വകലാശാലകളില്‍ 116 കോടിയുടെ മരാമത്ത് പണിയാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ലഭിച്ചിരിക്കുന്നത്. കണ്ണൂര്‍, കാലിക്കറ്റ്, എംജി,മലയാളം, സാങ്കേതിക സര്‍വ്വകലാശാലകളുടെ മരാമത്ത് പണികളും ഊരാളുങ്കലിന് തന്നെയാണ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഊരാളുങ്കലിന് 50% അഡ്വാന്‍സ് നല്‍കി. ഓഡിറ്റ് വകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചാണ് അഡ്വാന്‍സ് നല്‍കിയത്. കരാര്‍ തുകയുടെപരമാവധി 20 ശതമാനം മാത്രമേ അഡ്വാന്‍സ് നല്‍കാന്‍ പാടുള്ളൂ.

എസ്റ്റിമേറ്റ് തയ്യാറാക്കുന്നതു ഉള്‍പ്പെടെയുള്ള ജോലികള്‍ നല്‍കുന്നത് പുറം കരാറുകാരാണ്.
സര്‍കവകലാശാലകളില്‍ എഞ്ചിനീയര്‍മാര്‍ ഉള്ളപ്പോഴാണ് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പുറത്തേല്‍പ്പിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍വകലാശാലകളില്‍ വ്യാപക ക്രമക്കേടെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നു. ഇതില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്കും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പരാതി നല്‍കി.