Kerala

സർക്കാർ ഭൂമിയിൽ നിന്ന് 10 ലക്ഷത്തിന്‍റെ തേക്ക് മരം മുറിച്ചു; സ്വാമി സാന്ദ്രാനന്ദക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

തിരുവനന്തപുരം: സർക്കാർ ഭൂമിയിൽ നിന്നും മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന പരാതിയിൽ അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദക്കെതിരെ കേസ്. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കേസ്. സർക്കാർ ഭൂമിയിൽ നിന്നും 10ലക്ഷം രൂപ വിലവരുന്ന മരങ്ങള്‍ സ്വാമി സാന്ദ്രാനന്ദ മുറിച്ചു കടത്തിയെന്നാണ് കേസ്. അരുവിപ്പുറം ക്ഷേത്രത്തിന് സമീപമുള്ള സർക്കാർ ഭൂമിയിൽ അതിക്രമിച്ചു കയറി തേക്കുമരങ്ങള്‍ മുറിച്ചുവെന്നാണ് പരാതി.

ഒരു മാസം മുമ്പ് മരങ്ങള്‍ മുറിച്ചപ്പോള്‍ അരുവിപ്പുറം ക്ഷേത്ര ഉത്സവ സമിതി മുൻ ചെയർമാൻ മനോജിൻന്‍റെ നേതൃത്വത്തിൽ തടഞ്ഞു. വിജിലൻസിനും, റവന്യൂവകുപ്പിനുമെല്ലാം പരാതി നൽകി. സർക്കാർ ഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയതിനെ തുടർന്നും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് പരാതിക്കാരനായ മനോജ് ആരോപിക്കുന്നു. ഇതേ തുടർന്നാണ് കോടതിയിൽ സമീപിച്ചത്. കോടതി നിദ്ദേശ പ്രകാരം സ്വാമി സാന്ദ്രാനന്ദ, സഹായികളായ അജി. കപീഷ് എന്നിവർക്കെതിരെ മാരായമുട്ട് പൊലീസ് കേസെടുത്തത്.

മുറിച്ചു മാറ്റി കടത്താൻ ശ്രമിച്ചപ്പോള്‍ തടഞ്ഞ മരങ്ങളെല്ലാം ഇപ്പോഴും സ്ഥലത്തുണ്ട്. 15 തേക്ക് മരങ്ങളാണ് സർക്കാർ ഭൂമിയിൽ നിന്നും മുറിച്ചത്. കോടതി നിദ്ദേശ പ്രകാരമെടുത്ത കേസിൽ തുടർ നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല. റവന്യൂ രേഖകൾ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്