National

കേദാര്‍നാഥ് ക്ഷേത്രത്തിലെ 228 കിലോഗ്രാം സ്വര്‍ണം കാണാതായി, ആരും അന്വേഷിച്ചില്ല; ആരോപണവുമായി ജ്യോതിര്‍മഠ ശങ്കരാചാര്യര്‍

Spread the love

കേദാര്‍നാഥ് ക്ഷേത്രത്തിലെ 228 കിലോഗ്രാം സ്വര്‍ണം കാണാതായതായി ജ്യോതിര്‍മഠ ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ്. സ്വര്‍ണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു അന്വേഷണവും നടത്തിയില്ലെന്നാണ് ശങ്കരാചാര്യരുടെ ആരോപണം. ഡല്‍ഹിയില്‍ കേദാര്‍നാഥ് ക്ഷേത്രം നിര്‍മ്മിക്കാനുള്ള പദ്ധതിക്കും വിമര്‍ശനമുണ്ട്. അത് മറ്റൊരു അഴിമതിക്കുള്ള നീക്കമെന്നും അദ്ദേഹം ആരോപണമുന്നയിച്ചു

12 ജ്യോതിര്‍ലിംഗങ്ങളുടെ പേരും സ്ഥലവും സഹിതം ശിവപുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും കേദാര്‍നാഥിന്റെ വിലാസം ഹിമാലയത്തിലായിരിക്കുമ്പോള്‍ അത് ഡല്‍ഹിയില്‍ എങ്ങനെ സ്ഥാപിക്കുമെന്നും സ്വാമി അവിമുക്തേശ്വരാനന്ദ് ചോദിച്ചു. ഇത്രയധികം സ്വര്‍ണം നഷ്ടമായിട്ടും അന്വേഷണം നടത്താതെ ക്ഷേത്രം പണിയാനൊരുങ്ങുന്നത് മറ്റൊരു അഴിമതിയ്ക്കുള്ള നീക്കമായി മാത്രമേ തനിക്ക് കാണാനാകൂ എന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ വര്‍ഷം കേദാര്‍നാഥ് ക്ഷേത്രത്തിലെ സ്വര്‍ണം പൂശിയതില്‍ 125 കോടി രൂപയുടെ അഴിമതി നടന്നതായി കേദാര്‍നാഥ് ക്ഷേത്രത്തിലെ ഒരു മുതിര്‍ന്ന പുരോഹിതന്‍ കഴിഞ്ഞ വര്‍ഷം ആരോപിച്ചിരുന്നു. സ്വര്‍ണത്തിന് പകരം പിച്ചളയാണ് പൂശിയതെന്നായിരുന്നു അന്നത്തെ ആരോപണം. ഇതിന് പിന്നാലെയാണ് ശങ്കരാചാര്യരുടെ വിമര്‍ശനവുമെത്തുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ബുധനാഴ്ച ഡല്‍ഹിയിലെ ബുരാരിക്ക് സമീപമുള്ള ഹിരാങ്കി പരിസരത്ത് പുതിയ കേദാര്‍നാഥ് ക്ഷേത്രത്തിന് തറക്കല്ലിട്ട ഭൂമി പൂജയില്‍ പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ശങ്കരാചാര്യരുടെ ആരോപണങ്ങള്‍.