Kerala

ഉറങ്ങിക്കിടന്ന അമ്മായിഅമ്മയെ സ്വത്തിനായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം തടവ്

Spread the love

അമ്മായിഅമ്മയെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം തടവ്. കാസര്‍ഗോഡ് കൊളത്തൂരിലെ അമ്മാളുഅമ്മ വധക്കേസിലാണ് മകന്റെ ഭാര്യ അംബികയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

2014ലാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ ചായ്പ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മാളുവമ്മയെ മകന്റെ ഭാര്യ അംബിക കഴുത്ത് ഞെരിച്ചും തലയിണകൊണ്ട് മുഖത്തമര്‍ത്തിയും നൈലോണ്‍ കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തിതീക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ ചില സംശയങ്ങളാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലെത്തിച്ചത്.

അംബികയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയ പോലീസ് അമ്മാളുഅമ്മയുടെ മകന്‍ കമലാക്ഷന്‍,ചെറുമകന്‍ ശരത് എന്നിവരെയും പ്രതിചേര്‍ത്തു. എന്നാല്‍ ഇരുവരുടേയും പങ്ക് തെളിയിക്കാനാന്‍ പ്രോസിക്യൂഷനായില്ല. ഇതോടെ ഇരുവരേയും കാസര്‍ഗോഡ് ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് ഒന്നാം പ്രതി അംബികയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും പ്രായം കുടുംബത്തിന്റെ സാഹചര്യം എന്നിവ കണക്കിലെടുത്ത് ശിക്ഷാ ഇളവ് നല്‍കാനാകില്ലെന്നും ജഡ്ജ് എ മനോജ് വ്യക്തമാക്കി.