National

40 വര്‍ഷങ്ങള്‍ക്ക് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ അപൂർവ നിധി ശേഖരമുള്ള ‘രത്ന ഭണ്ഡാരം’ തുറക്കുന്നു

Spread the love

ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം ഞായറാഴ്ച വീണ്ടും തുറക്കും. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ രത്ന ഭണ്ഡാരം തുറക്കണമെന്നാണ് ജസ്റ്റിസ് ബിശ്വനാഥ് റാത്ത് കമ്മിറ്റി നിര്‍ദേശിച്ചത്. സർക്കാർ അംഗീകരിച്ച നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ജെടിഎ ചീഫ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഭണ്ഡാരം തുറക്കുക.

ഭണ്ഡാരത്തിലെ ആഭരണങ്ങളുടെയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുപ്പിനായാണ് തുറക്കുന്നത്. അവസാനമായി 1978 ലാണ് ഭണ്ഡാരം തുറന്നത്. ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം ജൂലൈ 14 ന് തുറക്കും. തീരുമാനം സർക്കാർ അംഗീകരിച്ചെന്നും നിലവറ നവീകരിക്കുമെന്നും സ്വത്തിന്റെ കണക്കെടുക്കുമെന്നും ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു.

കണക്കെടുപ്പിന്റെ സമയത്ത് ആർബിഐ പ്രതിനിധികളെ ഉൾപ്പെടുത്തി മാനേജിംഗ് കമ്മിറ്റി രൂപീകരിച്ച ടീമിന് പിന്തുണ നൽകുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 1978-ൽ പരിശോധന പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ 70 ദിവസത്തിലധികം സമയമെടുത്തു.

1805 ജൂൺ 10ന് പുരി കളക്ടർ ചാൾസ് ഗ്രോം കണക്കെടുത്തു. 64 സ്വർണ, വെള്ളി ആഭരണങ്ങൾ, 128 സ്വർണ നാണയങ്ങൾ, 24 സ്വർണപ്പതക്കങ്ങൾ, 1297 വെള്ളി നാണയങ്ങൾ, 106 ചെമ്പു നാണയങ്ങൾ, 1333 തരം വസ്ത്രങ്ങൾ എന്നിവയുണ്ടെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്. ക്ഷേത്ര സമുച്ചയത്തിൽ ജഗമോഹനത്തിന്റെ വടക്കുഭാഗത്തായി 60 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണു ‌രത്നഭണ്ഡാരം. 11.78 മീറ്റർ ഉയരമുള്ള ഭണ്ഡാരത്തിന് 8.79 മീറ്റർ നീളവും 6.74 മീറ്റർ വീതിയുമാണുള്ളത്.