Kerala

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനായി ഇറങ്ങിയ തൊഴിലാളിയ്ക്കായുള്ള തെരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘം

Spread the love

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി ടണലിൽ ഇറങ്ങിയുള്ള തിരച്ചിൽ തുടരുന്നു. ആറരയോടെ എൻ ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇന്നലെ 12 മണിക്കൂർ നീണ്ട റെയിൽവേ സ്റ്റേഷനിലെ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. രാത്രിയിൽ ടണലിൽ ഇറങ്ങുന്നത് പ്രായോഗികമല്ലാത്തതും റെയിൽവേയുടെ പ്രവർത്തനങ്ങളെ രക്ഷാപ്രവർത്തനം ബാധിക്കും എന്നുള്ളതുകൊണ്ടുമാണ് രക്ഷാദൗത്യം നിർത്തിവച്ചത്.

ജില്ലാ കളക്ടറും മേയറും എൻ‍ഡിആർഎഫ് സംഘവും നടത്തിയ ചർച്ചയക്ക് ശേഷമാണ് സുരക്ഷ കൂടെ പരി​ഗണിച്ച് തിരച്ചിൽ ഇന്നത്തേക്ക് മാറ്റാനുള്ള തീരുമാനമെടുത്തത്. ജൻ റോബോട്ടിക്സിന്റെ അത്യാധുനിക സൗകര്യമുള്ള റോബോട്ടിക് സാങ്കേതികവിദ്യയുടെ കൂടെ സഹായത്തോടെ ആയിരിക്കും ഇന്നത്തെ രക്ഷാദൗത്യം.നൈറ്റ് വിഷൻ ക്യാമറകൾ അടക്കം ഘടിപ്പിച്ചിരിക്കുന്ന റോബോട്ടിക് സാങ്കേതികവിദ്യ രക്ഷാപ്രവർത്തനത്തിന് ഏറെ സഹായകരമാകും എന്നതാണ് കണക്ക് കൂട്ടൽ. കൂടാതെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലും അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലുമുള്ള മാൻ ഹോളിലും തെരച്ചിൽ തുടരും.എൻഡിആർഎഫ് ടീം, സ്കൂബ ടീം, ജെൻ റോബോട്ടിക്സ് ടീമിന്റെ റോബോട്ടുകൾ എന്നിവരായിരിക്കും തെരച്ചിൽ നടത്തുക.

ഇന്നലെ രാവിലെ 10 മണിക്കായിരുന്നു ജോയിയെ കാണാതായത്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. രാവിലെ ശക്തമായ മഴയിൽ ആമയിഴഞ്ചാൻ തോട് ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയ്. മാരായമുട്ടം വടകരയിൽ അമ്മയ്‌ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നതായിരുന്നു ജോയിയുടെ വരുമാനമാർഗം. ഇതിനിടെയാണ് കരാറുകാർ വിളിച്ചപ്പോൾ തോട് വൃത്തിയാക്കുന്ന ജോലിക്കായി പോയത്.