Kerala

മാലിന്യവും ഇരുട്ടും വെല്ലുവിളി; ജോയിയെ കണ്ടെത്താനായില്ല; സ്കൂബാ ടീം തിരികെ കയറി

Spread the love

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനായില്ല. 40 മീറ്റർ വരെ പോയിട്ടും ജോയിയെ കണ്ടെത്താനായില്ലെന്ന് സ്കൂബാ ടീം. മാലിന്യം മാറ്റിയാൽ മാത്രമേ ഇനി തിരച്ചിൽ സാധ്യമാവൂ എന്ന് സ്കൂബാ ടീം വ്യക്തമാക്കി.

പ്രധാന ടണലിൽ 40 മീറ്ററിനപ്പുറത്തേക്ക് സ്കൂബ ടീമിന് നീങ്ങാൻ കഴിഞ്ഞില്ല. ടണലിന് താഴെ ഒരാൾപ്പൊക്കത്തിൽ ചെളിയും മാലിന്യവും. 250 മീറ്ററാണ് റെയിൽ വേ പ്ലാറ്റ്ഫോമിന് അടിയിലുള്ള ആമയഴിഞ്ചൻ തോടിന്റെ നീളം. ഒരാൾപ്പൊക്കത്തിലാണ് റെയിൽവേപ്ലാറ്റ് ഫോമിന്റെ അടിയിൽ ചെളിയും മാലിന്യവും. രക്ഷാപ്രവർത്തനം ദുഷ്കരമാകുന്നത് ഇതുകൊണ്ട്. സ്കൂബ ടീമിന് പ്രവർത്തനം ദുഷ്കരമാകുന്നതിനാൽ മറ്റു വഴികൾ ആലോചിക്കുന്നതായി ഫയർ ഫോഴ്സ് അറിയിച്ചു.

ടണലിനുള്ളിലെ ഇരുട്ട് തെരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. വീണ്ടും അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലെ മാൻ ഹോളിനടുത്ത ടണൽ മാലിന്യം മാറ്റി പരിശോധിക്കും. പ്രധാന ടണലിൽ കോർപ്പറേഷൻ ജീവനക്കാർ മാലിന്യം നീക്കുന്നത് തുടരും. രാവിലെ 10 മണിക്കായിരുന്നു ജോയിയെ കാണാതായത്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. രാവിലെ ശക്തമായ മഴയിൽ ആമയിഴഞ്ചാൻ തോട് ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയ്.

പ്രധാന ടണലിന് മുന്നിലെ മാലിന്യം നീക്കം ചെയ്തെങ്കിലും ടണലിനുള്ളിൽ മാലിന്യവും കല്ലും തെരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മാരായമുട്ടം വടകരയിൽ അമ്മയ്‌ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നതായിരുന്നു ജോയിയുടെ വരുമാനമാർഗം. ഇതിനിടെയാണ് കരാറുകാർ വിളിച്ചപ്പോൾ തോട് വൃത്തിയാക്കുന്ന ജോലിക്കായി പോയത്. ജോയിക്കായുള്ള തെരച്ചിൽ ദുഷ്കരമായി തുടരുകയാണ്.