Sports

10 വിക്കറ്റ് ജയം, ജയ്‌സ്വാളിന്റെ വെടിക്കെട്ട്! സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് പരമ്പര, സഞ്ജു കാത്തിരിക്കണം

Spread the love

ഹരാരെ: സിംബാബ്‌വെക്കെതിരെ ടി20 പരമ്പര ഇന്ത്യക്ക്. നാലാം ടി20യില്‍ 10 വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഒരു മത്സരം ശേഷിക്കെ 3-1ന് മുന്നിലാണ് ഇന്ത്യ. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 15.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. യശസ്വി ജയ്‌സ്വാള്‍ (93), ശുഭ്മാന്‍ ഗില്‍ (58) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

പവര്‍ പ്ലേയില്‍ തന്നെ ഇന്ത്യ 61 രണ്‍സ് അടിച്ചെടുത്തിരുന്നു. ഇതില്‍ 47 റണ്‍സും ജയ്‌സ്വാളിന്റേതായിരുന്നു. ജയ്‌സ്വാളിന് സെഞ്ചുറി നേടാന്‍ സാധിച്ചില്ലെന്നുള്ളത് മാത്രമാണ് ആരാധകരെ നിരാശരാക്കിയത്. 53 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ രണ്ട് സിക്‌സും 13 ഫോറും നേടി. ഗില്ലിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ആര് ഫോറുമുണ്ടായിരുന്നു. 10 വിക്കറ്റിന് ജയിച്ചതോടെ മലയാളി താരം സഞ്ജു സാംസണ് ഇന്ന് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചില്ല. നേരത്തെ, ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് (46) സിംബാബ്‌വെന്‍ നിരയില്‍ തിളങ്ങിയിരുന്നത്. 32 റണ്‍സെടുത്ത തദിവനഷെ മറുമാനിയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം

ഏഴ് വിക്കറ്റുകള്‍ സിംബാബ്‌വെക്ക് നഷ്ടമായി. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു. രവി ബിഷ്‌ണോയി ഒഴികെ ഇന്ത്യക്ക് വേണ്ടി പന്തെടുത്ത എല്ലാവര്‍ക്കും ഓരോ വിക്കറ്റുണ്ട്. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ആവേഷ് ഖാന് പകരം തുഷാര്‍ ദേശ്പാണ്ഡെ ടീമിലെത്തി. താരത്തിന്റെ അരങ്ങേറ്റമായിരുന്നിരുന്നു ഇന്ന്. ഭേദപ്പെട്ട തുടക്കമാണ് സിംബാബ്‌വെക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വെസ്ലി മധവേരെ (25) – മറുമാനി സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറില്‍ ശിവം ദുബെയാണ് കൂട്ടുകെട്ട് പൊളിക്കുന്നത്. മൂന്നാമതെത്തിയ ബ്രയാന്‍ ബെന്നറ്റ് (9), ശേഷമെത്തിയ ജോണ്‍താന്‍ കാംപെല്‍ (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

ഇതിനിടെ മറുമാനി, ഡിയോണ്‍ മയേഴ്‌സ് (12) എന്നിവരും മടങ്ങി. എന്നാല്‍ റാസയുടെ പോരാട്ടം 150 കടക്കാന്‍ സഹായിച്ചു. 28 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും രണ്ട് ഫോറും നേടി. ക്ലൈവ് മദാന്തെ (7) അവസാന പന്തില്‍ പുറത്തായി. ഫറസ് അക്രം (4) പുറത്താവാതെ നിന്നു.