Kerala

സംസാരിക്കുക മാത്രമാണ് ചെയ്തത്, ആക്രമിച്ചിട്ടില്ല’; എടപ്പാളില്‍ തൊഴിലാളികളെ മര്‍ദിച്ചെന്ന പരാതി തള്ളി സിഐടിയു

Spread the love

മലപ്പുറം എടപ്പാളില്‍ തൊഴിലാളികളെ അക്രമിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി സിഐടിയു. സംഘര്‍ഷമുണ്ടായിട്ടില്ലെന്ന് ചുമട്ടുതൊഴിലാളി യൂണിയന്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് എം വി ഫൈസല്‍ പറഞ്ഞു. കരാര്‍ തൊഴിലാളികളുമായി സംസാരിച്ച് മടങ്ങുമ്പോഴാണ് ഒരാള്‍ വീണുകിടക്കുന്നത് കണ്ടത്. ഇയാളെ ആശുപത്രിയിലെത്തിച്ചത് സിഐടിയു പ്രവര്‍ത്തകരാണ്. വീണു കിടക്കുന്നയാളെ തിരയാനും ആശുപത്രിയിലെത്തിക്കാനും സിഐടിയു തൊഴിലാളികളും ഒപ്പമുണ്ടായിരുന്നു. സംഘര്‍ഷമോ വാക്കേറ്റമോ ബഹളമോ അടിപിടിയോ ഒന്നും അവിടെ ഉണ്ടായിട്ടില്ലെന്നും തൊഴില്‍ നഷ്ടം ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എടപ്പാളില്‍ ലോറിയില്‍ നിന്ന് ചുമട്ട് തോഴിലാളികള്‍ അറിയാതെ ജീവനക്കാര്‍ ലോഡ് ഇറക്കിയതിന് സിഐടിയുക്കാര്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നത്.അക്രമത്തിനിടെ ഭയന്നോടിയ പത്തനാപുരം സ്വദേശി ഫായിസ് ഷാജഹാന്‍ കെട്ടിടത്തില്‍ നിന്ന് അടുത്ത കെട്ടിടത്തിലേക്ക് ചാടിയപ്പോഴാണ് പരുക്കേറ്റത്.യുവാവ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്ക് എതിരെയാണ് പൊലീസ് നടപടി.കഴിഞ്ഞ ദിവസമാണ് ലോറിയില്‍ നിന്നും ലോഡ് ഇറക്കിയ തൊഴിലാളികളെ സിഐടിയുക്കാര്‍ ആക്രമിച്ചത് പരുക്കേറ്റ തൊഴിലാളി ഫായിസ് ഷാജഹാന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന പത്ത് സിഐടിയു പ്രവര്‍ത്തകര്‍ക്ക് എതിരെ ചങ്ങരംകുളം പൊലീസ് ആണ് കേസ് എടുത്തത്.കൈ കൊണ്ടും ഫൈബര്‍ ട്യൂബ് ലൈറ്റുകൊണ്ടും തൊഴിലാളികളെ അടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്.മനപൂര്‍വ്വം പരിക്കേല്‍പ്പിക്കുക,സംഘം ചേര്‍ന്ന് അക്രമിക്കുക,ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിക്കുക,അസഭ്യം പറയുക എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.