Kerala

കൊച്ചിയിലെ നവജാത ശിശുവിന്‍റെ കൊലപാതകം; അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം തേടി യുവാവ്

Spread the love

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിൽ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞ് കൊലപെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ യുവാവ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ത്യശൂർ സ്വദേശിയും ഡാൻസ് കൊറിയോഗ്രഫറുമായ റഫീഖ് മൊയ്തീനാണ് ഹർജി നൽകിയത്. തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നും പെണ്‍കുട്ടിയുടെ യഥാർത്ഥ പങ്കാളി താനല്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. സെഷൻസ് കോടതി നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

യുവതിയുടെ പരാതിയില്‍ ആൺസുഹൃത്തിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. മെയ് മൂന്നിന് കൊച്ചി നഗരത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്. പ്രവസിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കേസില്‍ അറസ്റ്റിലായ അമ്മ റിമാന്‍ഡറിലാണ്. നവജാത ശിശുവിനെ കൊലപ്പെടുത്തിയതിനാണ് 23കാരിയായ യുവതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.