Kerala

ഇ.കെ.ദിവാകരൻ പോറ്റി സ്മാരക ഗ്രാമിക പുരസ്കാരം മാങ്ങാട് രത്നാകരന്

Spread the love

പ്രമുഖ വിവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ഐക്യകേരള സമരത്തിലെ മുന്നണി പോരാളിയുമായിരുന്ന ഇ.കെ.ദിവാകരൻ പോറ്റി സ്മാരക ഗ്രാമിക പുരസ്കാരം മാങ്ങാട് രത്നാകരന്. ഇ.കെ.ദിവാകരൻ പോറ്റിയുടെ സ്മരണാർത്ഥം കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഭാവുകത്വത്തെ നിരന്തരം നവീകരിക്കുന്നതിന് വിവർത്തനകലയെ ഉപയോഗിച്ച മാങ്ങാട് രത്നാകരനോടുള്ള ആദരവാണ് പുരസ്കാരം.

ബുക്കർ സമ്മാനാർഹമായ ഡേവിഡ് ദിയോപ്പിൻ്റെ ‘രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പ്’, മാർക്കേസിൻ്റെ അവസാന നോവൽ ‘ആഗസ്തിൽ കാണാം’, മാർക്കേസിൻ്റെ മകനായ റോദ്രിഗോ ഗാർസിയ എഴുതിയ ‘ഗാബോയ്ക്കും മെർസഡസിനും ഒരു യാത്രാമൊഴി’ എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന വിവർത്തന കൃതികൾ. ഗ്രാംഷി, ഓർഹാൻ പാമുക്ക്, നെരൂദ, ബ്രെഹ്ത്, നിക്കനോർ പാർറ, ബർണാഡ്
മാലമൂദ്, ഹൂലിയോ കോർത്തസാർ, പസ്സോളിനി തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെ രചനകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ദിവാകരൻ പോറ്റിയുടെ പത്തൊമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് 2024 ജൂലൈ 27ന് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽവെച്ച് കെ.സച്ചിദാനന്ദൻ പുരസ്‌കാരസമർപ്പണം നിർവ്വഹിക്കും. പി.എൻ.ഗോപീകൃഷ്ണൻ അധ്യക്ഷത വഹിക്കും. പ്രമുഖ മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ‘ഇന്ത്യൻ ജനാധിപത്യത്തിൻെറ വർത്തമാനം’ എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തും.