Gulf

സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

Spread the love

റിയാദ്: സൗദിയിൽ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു. 15 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരെ ലക്ഷ്യമിട്ടാണ് സർവേ നടത്തുന്നത്. നേരിട്ടുള്ള വ്യക്തിഗത അഭിമുഖങ്ങളിലൂടെയാണ് വിവരശേഖരണം നടത്തുക.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സ്ഥിതി, രോഗാവസ്ഥ, വൈദ്യപരിചരണത്തിെൻറ ആവശ്യം, ആരോഗ്യ പെരുമാറ്റം, ജീവിത ശൈലി തുടങ്ങിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഈ അഭിമുഖത്തിലുണ്ടാവുക. പൊതുജനങ്ങളുടെ ആരോഗ്യ നിലയും ആളുകളുടെ ആവശ്യങ്ങളും വിലയിരുത്തുക, വ്യക്തിഗത ഘടകങ്ങൾ, പെരുമാറ്റം, ആരോഗ്യ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യത്തിെൻറ നിർണായക ഘടകങ്ങൾ പഠിക്കുക എന്നിവയാണ് സർവേയുടെ ലക്ഷ്യങ്ങളെന്ന് അതോറിറ്റി വിശദീകരിച്ചു.

അതോടൊപ്പം ആരോഗ്യ പരിപാലന സേവനങ്ങളുടെ ഗുണനിലവാരം, ലഭിക്കാനുള്ള സാധ്യത, താങ്ങാനാവുന്ന വില, അവയുമായി ബന്ധപ്പെട്ട അസമത്വങ്ങളും വെല്ലുവിളികളും തിരിച്ചറിയൽ എന്നിവയും ലക്ഷ്യമിടുന്നതായും അതോറിറ്റി പറഞ്ഞു. ഡാറ്റ ശേഖരിക്കുന്നതിനുള്ള ഏക മാർഗം വ്യക്തിഗത അഭിമുഖങ്ങളാണെന്ന് അതോറിറ്റി സൂചിപ്പിച്ചു. പുകയില ഉപഭോഗം, ശാരീരിക പ്രവർത്തനങ്ങൾ, പോഷകാഹാരം, ജോലിസ്ഥലത്തെ സുരക്ഷ, ജനസംഖ്യാ ആരോഗ്യത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവ പോലെയുള്ള ജനങ്ങളുടെ ആരോഗ്യനില നിർണയിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിക്കലും ദേശീയ ആരോഗ്യ സർവേ ഉന്നംവെക്കുന്നതായും അതോറിറ്റി വ്യക്തമാക്കി.